നടനും രാഷ്ട്രീയക്കാരനുമായ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി എന്ന വാർത്ത കേട്ടപ്പോൾ താൻ അങ്ങേയറ്റം ഞെട്ടിപ്പോയെന്ന് നടൻ രജനീകാന്ത്. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുമുള്ള വിമർശനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രജനീകാന്തിന്റെ പരാമർശം.
ആവർത്തിച്ചുള്ള വിമർശനങ്ങൾ സത്യമായി അംഗീകരിക്കപ്പെടുമെന്നതിനാലാണ് താൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചതെന്ന് രജനീകാന്ത് പറഞ്ഞു. ‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്നെക്കുറിച്ച് നിരവധി വിമർശനങ്ങൾ ഉയരുന്നതിനാലാണ് ഞാൻ ഈ പത്രസമ്മേളനം നടത്തുന്നത്. ഞാൻ പ്രതികരിച്ചില്ലെങ്കിൽ അവ സത്യമായി അംഗീകരിക്കപ്പെടും’ അദ്ദേഹം പറഞ്ഞു.
സ്റ്റാലിനുമായുള്ള ബന്ധം വ്യക്തിപരമാണെന്നും രാഷ്ട്രീയവുമായി ബന്ധമില്ലെന്നും രജനീകാന്ത് പറഞ്ഞു. ദീർഘകാല സൗഹൃദം ഉണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള കൂടിക്കാഴ്ച വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഞാൻ എം.കെ. സ്റ്റാലിനെ കണ്ടു, അത് വിമർശന വിഷയമായി. ഞങ്ങളുടെ സൗഹൃദം രാഷ്ട്രീയത്തിന് അതീതമാണ്. എം.കെ. സ്റ്റാലിൻ കുളത്തൂരിൽ പരാജയപ്പെട്ടതിൽ എനിക്ക് വിഷമം തോന്നി’ അദ്ദേഹം പറഞ്ഞു.
വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിച്ച രജനീകാന്ത്, നിലവിലുള്ള പാർട്ടികളിൽ നിന്ന് സ്വതന്ത്രമായി സ്വന്തം രാഷ്ട്രീയ ഐഡന്റിറ്റി കെട്ടിപ്പടുത്ത നടനാണെന്ന് പറഞ്ഞു. ‘വിജയ്‌യും ഞാനും തമ്മിൽ 28 വയസ്സിന്റെ പ്രായവ്യത്യാസമുണ്ട്. രണ്ട് പ്രധാന പാർട്ടികളെയും എതിർത്ത് നിന്നതിലൂടെ വിജയ് സ്വതന്ത്രമായി അംഗീകാരം നേടിയിട്ടുണ്ട്. വിജയ് മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ ഞാൻ അങ്ങേയറ്റം ഞെട്ടിപ്പോയി എന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.
വിജയ്‌യുടെ രാഷ്ട്രീയ ഉയർച്ചയെക്കുറിച്ചും തമിഴ്‌നാട്ടിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളുമായി രജനീകാന്ത് നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും പൊതുചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വിശദീകരണം. രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളെ താൻ ബഹുമാനിക്കുന്നുവെന്നും തന്റെ പ്രസ്താവനകളെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും രജനീകാന്ത് പറഞ്ഞു.