ലൈംഗികപീഡന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി. പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ജനതാദൾ (എസ്) മുൻ എംപി പ്രജ്വലിന് ലൈബ്രറി ക്ലർക്കിൻ്റെ ജോലിയാണ് നൽകിയിരിക്കുന്നത്. ജയിൽ നിയമങ്ങൾ അനുസരിച്ച് അവിദഗ്ദ്ധ തൊഴിലാളിയായാണ് പ്രജ്വലിനെ കണക്കാക്കുന്നത്. ബേക്കറി, മരപ്പണി, പൂന്തോട്ട പരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ ജോലികളാണ് പ്രജ്വലിന് തിരഞ്ഞെടുക്കാൻ സാധിക്കുക.
കഴിഞ്ഞ അഞ്ച് ദിവസമായി ജയിലിലെ സെൻട്രൽ ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ വിവരങ്ങൾ സൂക്ഷിക്കുകയും ക്ലറിക്കൽ ജോലികളുമാണ് പ്രജ്വൽ ചെയ്യുന്നത്. അഡ്മിനിസ്ട്രേഷൻ ജോലി ചെയ്യാനാണ് പ്രജൽ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ജയിൽ അധികൃതർ ലൈബ്രറി ജോലിയാണ് ആദ്യ ആഴ്‌ച പ്രജ്വലിന് നൽകിയത്. ആഴ്ചയിൽ മൂന്നു ദിവസം ജോലി ചെയ്യണമെന്നാണ് ജയിൽ നിയമം. മാസത്തിൽ 12 തൊഴിൽദിനമാണ് ജയിലിൽ ലഭിക്കുക. നിലവിൽ പ്രതിദിനം ഏകദേശം 520 രൂപയാണ് പ്രജ്വലിന് ലഭിക്കുന്ന ദിവസ കൂലി.
കഴിഞ്ഞ വർഷമാണ് മുൻ എംപിയായിരുന്ന പ്രജ്വൽ രേവണ്ണയക്കെതിരെ മൂന്ന് ബലാൽസംഗകേസുകളും ഒരു ലൈംഗിക അതിക്രമ കേസും കർണാടകയിലെ വിവിധ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്തത്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. വീട്ടുജോലിക്കാരിയായ 48 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവാണ് കോടതി വിധിച്ചത്. 11 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾക്കായുള്ള പ്രത്യേക സെഷൻസ് കോടതിയാണ് പ്രജ്വലിനെ ശിക്ഷിച്ചത്.