കേന്ദ്ര പദ്ധതികൾ നടപ്പാക്കാത്തതിൻറെ പേരിൽ തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്ര ഫണ്ട് പലിശസഹിതം ലഭിക്കുന്നതിനായി സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട്. ദേശീയ വിദ്യാഭ്യാസ നയവും പിഎം- ശ്രീ പദ്ധതിയും നടപ്പാക്കാത്തതിൻറെ പേരിലാണ് ഫണ്ടുകൾ തടഞ്ഞുവെച്ചിരിക്കുന്നത്. 2291.30 കോടി രൂപ അടിയന്തരമായി കൈമാറാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്നാട് സ്യൂട്ട് ഹർജി ഫയൽ ചെയ്തത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് പിഎം- ശ്രീ പദ്ധതി നടപ്പാക്കാത്തത്. നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള എതിർപ്പ് കാരണമാണ് ഈ മൂന്ന് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാത്തത്. ഇതേത്തുടർന്ന് സമഗ്ര ശിക്ഷാ പദ്ധതി പ്രകാരം ഈ സംസ്ഥാനങ്ങൾക്ക് അർഹതപെട്ട പണം കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.
2024-25 സാമ്പത്തിക വർഷത്തിൽ സമഗ്ര ശിക്ഷാ നയം പ്രകാരം തങ്ങൾക്ക് 2151. 59 കോടി ലഭിക്കേണ്ടതാണെന്നാണ് തമിഴ്നാട് സർക്കാരിന്റെ വാദം. ഇതിൽ ആറ് ശതമാനം പലിശ കണക്കാക്കിയാൽ 139.70 കോടി വരും. അങ്ങനെ ആകെ 2291.30 കോടി രൂപ തങ്ങൾക്ക് ലഭിക്കണമെന്നാണ് തമിഴ്നാട് സർക്കാരിന്റെ നിലപാട്. ഫണ്ട് തടഞ്ഞുവെച്ചിരിക്കുന്ന കേന്ദ്രത്തിന്റെ നിലപാട് കോപ്പറേറ്റിവ് ഫെഡറലിസത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ തമിഴ് നാട് സർക്കാർ ആരോപിച്ചിട്ടുണ്ട്.