ഹെെദരാബാദിൽ ബ്രാഹ്മണർക്ക് മാത്രമായി ക്രിക്കറ്റ് ടൂർണമെന്‍റ് സംഘടിപ്പിച്ച് എന്‍ജിനീയറിംഗ് കോളജ് വിദ്യാർത്ഥികൾ. ഡിസംബര്‍ 25, 26 തിയതികളില്‍ നടന്ന ടൂര്‍ണമെന്റിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.
ഹൈദരാബാദിലെ നാഗോളിലെ ബി.എസ് ഗ്രൗണ്ടിലാണ് ടൂർണമെന്‍റ് നടക്കുന്നതെന്നാണ് പോസ്റ്ററിൽ പറയുന്നത്. തലക്കെട്ട് സൂചിപ്പിക്കുന്നതുപോലെ പങ്കെടുക്കുന്ന ഓരോ കളിക്കാരനും ബ്രാഹ്മണനാകണമെന്ന പ്രത്യേക നിബന്ധനയും പോസ്റ്ററിൽ പറയുന്നുണ്ട്. പങ്കെടുക്കുന്നവർ ഐഡന്‍റിറ്റി കാർഡ് കൈയിൽ കരുതണം. ബ്രാഹ്മണനാണെന്ന് തെളിയിക്കുന്ന രേഖകള്‍ നിര്‍ബന്ധമായും കളിക്കാര്‍ ഹാജരാക്കണമെന്ന് പോസ്റ്ററില്‍ പറയുന്നു. മറ്റ് ജാതിക്കാര്‍ക്ക് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പറ്റില്ലെന്നും പോസ്റ്ററിലെ നിബന്ധനകളിൽ പറയുന്നുണ്ട്.
10 ഓവർ മത്സരമായാണ് കളികൾ നടന്നത്. ഒന്നാം സമ്മാനമായി 15000 രൂപയും റണ്ണറപ്പിന് 10000രൂപയും നൽകിയിരുന്നു. പോസ്റ്റർ വൈറലായതോടെ ചില മാധ്യമങ്ങൾ സംഘാടകരായ വിദ്യാർത്ഥികളെ കണ്ടെത്തുകയും ടൂർണമെന്‍റിനെപറ്റി അഭിപ്രായം ആരായുകയും ചെയ്തു. “ബ്രാഹ്മണ സമുദായ അംഗങ്ങളെ സ്പോർട്സിൽ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഞങ്ങൾ ടൂർണമെന്‍റ സംഘടിപ്പിച്ചത്. മറ്റേതൊരു സമുദായത്തെ പിന്തുണയ്ക്കാനായിരുന്നെങ്കിലും ഞങ്ങളിതുതന്നെ ചെയ്യുമായിരുന്നു. ഇതിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഞങ്ങൾ കാണുന്നില്ല. ഞങ്ങൾ സ്വയം ഇന്ത്യക്കാരാണെന്നാണ് കരുതുന്നത്. അല്ലാതെ ബ്രാഹ്മണൻ ആയിട്ടല്ല”- സംഘാടകരിൽ ഒരാൾ പറഞ്ഞു.