വിവാദങ്ങൾ നിലനിൽക്കെ ആഗോള അയ്യപ്പസംഗമത്തിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എത്തിയത് മുഖ്യമന്ത്രിയുടെ വാഹനത്തിൽ. മുഖ്യമന്ത്രിക്കൊപ്പം ഒന്നാം നമ്പര്‍ സ്‌റേറ്റ് കാറിലാണ് വെള്ളാപ്പള്ളി നടേശന്‍ വേദിയിലേക്ക് എത്തിയത്. എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സംഗമത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഗമത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഇന്നലെ രാത്രി തന്നെ പമ്പയില്‍ എത്തിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ പൊതുമരാമത്ത് ഓഫിസ് കോംപ്ലക്‌സില്‍ ഒരുക്കിയ പ്രത്യേക മുറിയിലാണ് മുഖ്യമന്ത്രി രാത്രി തങ്ങിയത്. അവിടെ നിന്നാണ് വെള്ളാപ്പള്ളിയേയും കൂട്ടി വേദിയിലേക്ക് എത്തിയത്. മുൻകാലങ്ങളിൽ ഇരുവരും തമ്മിൽ രഷ്ട്രീയ എതിർപ്പുകൾ ഉണ്ടായിരുന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. ശബരിമലയിലേത് മതതീത ആത്മീയതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം ക്ഷേത്രവരുമാനത്തിൽ നിന്നും സർക്കാർ പണം എടുക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗോള അയ്യപ്പസംഗമം പെട്ടെന്ന് സംഘടിപ്പിച്ച പരിപാടി അല്ലെന്നും വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.