നബിദിനറാലിക്കു നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് താനൂർ മണ്ഡലത്തിൽ യുഡിഎഫ് ഹർത്താൽ സമാധാനപരമായി തുടരുന്നു. ആക്രമണ സംഭവങ്ങൾ ഒന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഇകെ വിഭാഗത്തിനു കീഴിലുള്ള ഉണ്യാൽ മിസ് ബാഹുൽഹുദ മദ്രസ വിദ്യാർഥികളുടെ നബിദിന റാലിക്ക് നേരെ ഇന്നലെ രാവിലെ പത്തോടെയാണ് ആക്രമണമുണ്ടായത്.
മുസ്ലിംലീഗ് – സിപിഎം സംഘർഷം നിലനിൽക്കുന്ന ഉണ്യാലിൽ പ്രദേശത്ത് നബിദിനറാലിക്കു നേരെ അക്രമം ഉണ്ടായിരുന്നു. ആക്രമണത്തിൽ 19 വിദ്യാർഥികൾ ഉൾപ്പെടെ 26 പേർക്കു പരിക്കേറ്റിരുന്നു. എന്നാൽ സംഘർഷത്തിനിടെ വെട്ടേറ്റ അഞ്ചു പേരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.
അക്രമത്തിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് മുസ്ലിംലീഗ് ആരോപിച്ചു. നബിദിനാഘോഷം, ശബരിമല യാത്ര, ദീർഘദൂരയാത്ര, വിവാഹം എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൻ പോലീസ് സന്നാഹം പ്രദേശത്തു നിലയുറപ്പിച്ചിട്ടുണ്ട്.