രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത. മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട് എന്നും എന്നാൽ താൻ പൊതുസമൂഹത്തിൽ നിരന്തരം അപമാനിക്കപ്പെടുന്നുവെന്നും അതിജീവിത കത്തിൽ ചൂട്ടിക്കാട്ടുന്നു.
അതേസമയം മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ദീപ ജോസഫ് നടത്തുന്ന അപകീർത്തികരമായ പരാമർശങ്ങളും അതിജീവിത കത്തിൽ സൂചിപ്പിച്ചു. ട്രോമയിൽ നിന്നും പുറത്തുകടക്കാൻ ശ്രമിക്കുന്ന തന്നെ ദീപ ജോസഫ് എന്ന വ്യക്തി നിരന്തരം വേട്ടയാടുകയാണ് എന്ന് അതിജീവിത കത്തിൽ പറയുന്നു.
തിരുവനന്തപുരം പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കീഴ്കോടതികളിൽ നിന്ന് ജാമ്യമോ മുൻകൂർ ജാമ്യമോ ദീപ ജോസഫ് എടുത്തിട്ടില്ല. ഡൽഹിയിൽ മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അതിജീവിത കത്തിൽ ആവശ്യപ്പെടുന്നു.