ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതാവ് സോണിയാഗാന്ധിക്കെതിരെ നിയമസഭയിൽ വിമർശനം ഉന്നയിച്ച് മന്ത്രി വി ശിവൻകുട്ടി. സോണിയ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും മന്ത്രി ആരോപിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടാണ് നിയമസഭയില്‍ പാരഡിപ്പോരും രൂക്ഷമായ വാദപ്രതിവാദങ്ങളും അരങ്ങേറിയത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറെ വിവാദമായ പോറ്റിയേ കേറ്റിയേ എന്ന പാരഡി പാട്ട് പാടിക്കൊണ്ടും ഈ വരികളെഴുതിയ ബാനറുകള്‍ പിടിച്ചുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ‘സ്വര്‍ണം കട്ടവരാരപ്പാ, കോണ്‍ഗ്രസാണേ അയ്യപ്പാ’ എന്ന് മറുപാട്ട് പാടിക്കൊണ്ടാണ് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ പ്രതിരോധിച്ചത്.
ഇതിന് പിന്നാലെ മന്ത്രി സോണിയ ഗാന്ധിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സോണിയാ ഗാന്ധിയെ സ്വര്‍ണം കട്ടവര്‍ രണ്ട് തവണ കാണാന്‍ പോയതെന്തിനാണെന്ന് വി ശിവന്‍കുട്ടി ചോദിച്ചു. സോണിയാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും വീട് റെയ്ഡ് ചെയ്യണമെന്നും സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി സഭയില്‍ പറഞ്ഞു.
അതേസമയം കേരളത്തിലെ സാധാരണക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സോണിയ ഗാന്ധിയുടെ വസതിക്കുള്ളിലേക്ക് പ്രവേശനമുണ്ടോ എന്ന് മറുപടി പറയണമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയെ സോണിയാ ഗാന്ധിയെ കേറ്റിയതാരെന്നും മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. മറുപടിയില്ലാതെ പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.