ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധന്റെ ജാമ്യാപേക്ഷകളില്‍ സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. ഗോവർദ്ധൻ നൽകിയ ജാമ്യഹർജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഗോവർദ്ധൻ്റെ ജാമ്യാപേക്ഷ ഡിസംബർ 30 വീണ്ടും പരിഗണിക്കും. ഹർജിയിൽ മറുപടി നൽകാൻ സർക്കാറിന് സിംഗിൾ ബഞ്ച് നിർദ്ദേശം നൽകി.
സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും സ്പോൺസർ എന്ന നിലയിൽ 2019 ന് മുമ്പ് പലപ്പോഴായി 84 ലക്ഷം രൂപയുടെ സംഭാവന ശബരിമലയ്ക്ക് നൽകിയിട്ടുണ്ടെന്നുമാണ് ഗോവർദ്ധൻ ജാമ്യ ഹർജിയിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് 400 ഗ്രാമിൽ അധികം സ്വർണമാണ് തനിക്ക് ലഭിച്ചതെന്നും ഇത് ശബരിമല സ്വർണ്ണം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡി ഡി ആയി 10 ലക്ഷവും 10 പവന്റെ മാലയും ശബരിമലയ്ക്ക് സംഭാവന നൽകി എന്നും ഗോവർദ്ധൻ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ആകെ ഒന്നരക്കോടിയിൽ അധികം രൂപ ശബരിമലയ്ക്ക് നൽകിയെന്നും തട്ടിപ്പായിരുന്നു ലക്ഷ്യമെങ്കിൽ ഇത്രയും തുക സംഭാവന നൽകില്ലായിരുന്നുവെന്നും ഹർജിക്കാരൻ പറയുന്നു. ബെല്ലാരിയിലെ തന്റെ സ്വർണക്കടയിൽ നിന്ന് അന്വേഷണസംഘം ഭീഷണിപ്പെടുത്തിയാണ് സ്വർണ്ണക്കട്ടികൾ കസ്റ്റഡിയിലെടുത്തെന്നും ഈ സ്വർണത്തിന് ശബരിമല സ്വർണ്ണവുമായി ബന്ധമില്ലെന്നും ഗോവർദ്ധൻ ഹർജിയിൽ പറയുന്നു.