മുഖ്യമന്ത്രി ദുരന്ത നിവാരണഫണ്ട് ഉപയോഗിച്ച് വിമാനയാത്ര നടത്തിയ സംഭവം തന്റെ അറിവോടെയായിരുന്നെന്ന് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ റെവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും എബ്രഹാം വ്യക്തമാക്കി. മുഖ്യമന്തി വന്നതുകൊണ്ടാണ് അടിയന്തിര സഹായം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുന്‍പും ദുരിതാശ്വാസ ഫണ്ട് ഇത്തരം യാത്രകള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കേന്ദ്രസംഘത്തെ കാണാന്‍ പോയതുകൊണ്ടാണ് അടിയന്തിര സഹായം ലഭിച്ചത്. മാത്രമല്ല, താൻ നിര്‍ദ്ദേശിച്ചപ്പോഴാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും ഫണ്ട് ഉപയോഗിച്ചതിനെ സിഎജി എതിര്‍ത്തിട്ടില്ലെന്നും എബ്രഹാം പറഞ്ഞു.
ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും കാറില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണിയെന്നുമായിരുന്നു പിണറായി പ്രതികരിച്ചത്.