ആരാണ് എസ്.എഫ്‌.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല നല്‍കിയത്; ലഹരി മാഫിയക്കെതിരെയുള്ള വാര്‍ത്തയില്‍ എന്താണ് പ്രകോപനം; വിഷയം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം

ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയ സംഭവം നിയമസഭയില്‍. പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് സംഭവം അടിയന്തര പ്രമേയമായി സഭയില്‍ ഉയര്‍ത്തിയത്. ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദേഹം നോട്ടീസ് നല്‍കിയത്.

ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരി മാഫിയക്ക് എതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി.

മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് സര്‍ക്കാര്‍ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ഓഫീസിനുനേരെയുണ്ടായ എസ് എഫ് ഐ അതിക്രമത്തില്‍ പത്തുപ്രതികളെക്കൂടി പൊലീസ് തിരിച്ചറിഞ്ഞു. എസ് എഫ് ഐ ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബുവിന്റെ നേതൃത്വത്തിലാണ് ഓഫീസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവര്‍ത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍.

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണല്‍ ഓഫീസിനു നേര്‍ക്കുണ്ടായ അതിക്രമത്തില്‍ കടുത്ത വിമര്‍ശനമാണ് പൊതുസമൂഹത്തില്‍ നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും സിപിഎമ്മും എസ് എഫ് ഐയും രണ്ടാം ദിവസവും നേരിടുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അര്‍ജുന്‍ ബാബു അടക്കം പത്തുപേരെയാണ് കൊച്ചി സിറ്റി പൊലീസ് തിരിച്ചറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ ദൃശ്യങ്ങളില്‍ നിന്നും ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിത്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീല്‍ഷണര്‍ ആവര്‍ത്തിച്ചു. സംഭവത്തിന്റെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ മാത്രം അറിവോടെയല്ല ഇത്തരമൊരു അതിക്രമം നടന്നതെന്നാണ് പൊലീസിനും കിട്ടിയിരിക്കുന്ന വിവരം. എസ് എഫ് ഐ ജില്ലാ പ്രസിഡന്റടക്കം എട്ടുപേരെയാണ് സംഭവത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്.

Latest Stories

സീറ്റ് നൽകിയില്ലെങ്കിൽ പെരുമ്പാവൂരിൽ സ്വതന്ത്രനായി മത്സരിക്കും; പാർട്ടി നീതികേട് കാണിക്കരുത് : എൽദോസ് കുന്നപ്പിള്ളി

ഗുഡ്ബൈയുടെ രാഷ്ട്രീയം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന നാടകങ്ങളും കേരളത്തിന്റെ യാഥാർത്ഥ്യ രാഷ്ട്രീയവും

'കെ. സുധാകരന് സീറ്റെങ്കിൽ തനിക്കും വേണം', കോന്നിയിൽ എന്ത് സംഭവിച്ചാലും താൻ ഉത്തരവാദി ആയിരിക്കില്ല : അടൂർ പ്രകാശ്

ധർമടത്ത് നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ

കണ്ണൂരിൽ കെ. സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥി; ഒടുവിൽ വഴങ്ങി ഹൈക്കമാൻഡ്

ആറന്മുളയിൽ കുമ്മനം രാജശേഖരൻ; കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

കടുത്ത അതൃപ്തിയില്‍, കെ. സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കും? 12 മണിക്ക് വാർത്താസമ്മേളനം

കോൺഗ്രസിന്റെ തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം: എം.വി. ഗോവിന്ദൻ

അമേരിക്കയെ ദൈവം രക്ഷിക്കട്ടെ എന്ന് ജോ കെന്‍റ്; താങ്കൾ പോയത് അമേരിക്കയുടെ ഭാഗ്യമെന്ന് ട്രംപ്

ടി-20 റാങ്കിങ്ങിൽ മുന്നേറ്റവുമായി സഞ്ജു, ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക്; ആദ്യ പത്തിൽ നാല് ഇന്ത്യൻ താരങ്ങൾ