സിപിഎം നേതൃത്വത്തിനും ടി എ മധുസൂദനന്‍ എംഎല്‍എയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞിക്കൃഷ്ണനെതിരെ നടപടിയെടുക്കും. പാര്‍ട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷും മുന്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും അറിയിച്ചു. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തുവെന്ന വെളിപ്പെടുത്തലുമായാണ് സിപിഎം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞിക്കൃഷ്ണന്‍ ഇന്നലെ രംഗത്ത് വന്നത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ ഉയര്‍ന്ന വാര്‍ത്തകള്‍ ശരിവച്ചുകൊണ്ടാണ് കുഞ്ഞിക്കൃഷ്ണന്‍ രംഗത്തെത്തിയത്. കുടുംബത്തെ സഹായിക്കുന്നതിന് ഒരു കോടി രൂപയാണു പിരിച്ചതെന്നും അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നുമാണ് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞത്.
അതേസമയം, വി. കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ സിപിഎം തള്ളി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണെന്നാണ് പാര്‍ട്ടി നിലപാട്. സമയബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതാണെന്നും ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ അടക്കുള്ളവര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ച് സിപിഎം ഫണ്ട് തട്ടിപ്പ് നടത്തുന്ന പാര്‍ട്ടിയാണെന്ന് കുഞ്ഞിക്കൃഷ്ണന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് എം വി ജയരാജനും പറഞ്ഞു. അതേസമയം കണക്കുകള്‍ അതരിപ്പിക്കുന്നതില്‍ ചില വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടത്തി നടപടികള്‍ ഇതിനോടകം സ്വീകരിച്ചതാണെന്നും ജയരാജന്‍ വ്യക്തമാക്കി.
‘നേരത്തെ തന്നെ പാര്‍ട്ടി സമഗ്ര അന്വേഷണം നടത്തിയതാണ്. രണ്ട് കമ്മിറ്റികള്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ആരും വ്യക്തിപരമായ ധനാപഹരണം നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ ഒരു ഫണ്ടും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് കണ്ടെത്തിയതെന്നാണ് ജില്ലാ കമ്മിറ്റി നിലപാട്. യഥാസമയം വരവ് ചെലവ് കണക്ക് പാര്‍ട്ടിയില്‍ കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അംഗീകാരം വാങ്ങുന്നതില്‍ ചില വീഴ്ചകള്‍ സംഭവിച്ചിരുന്നു. അത് കണക്കിലെടുത്താണ് ചില നടപടികള്‍ സ്വീകരിച്ചത്. ധനാപഹരണം ആരും നടത്തിയിട്ടില്ലെന്ന് എം.വി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികളാണ് കുഞ്ഞിക്കൃഷ്ണന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പാര്‍ട്ടിക്ക് തെറ്റ് സംഭവിച്ചെങ്കില്‍ തിരുത്താനുള്ള മാര്‍ഗം ഇതല്ല. തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണനടക്കം കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ഘട്ടത്തിലാണ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഒരു നിലപാട് സ്വീകരിച്ചത്. കുഞ്ഞിക്കൃഷ്ണന്‍ ഒരു വ്യക്തിയാണ്. പാര്‍ട്ടിയുടെ സംഘടനപരമായ രീതി, പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിച്ച് കഴിഞ്ഞാല്‍ അതിനൊപ്പം നില്‍ക്കുക എന്നതാണ്. അല്ലാതെ മറ്റൊരു നിലപാട് സ്വീകരിക്കാന്‍ പാടില്ല.
കുഞ്ഞികൃഷ്ണന്‍ പറയുന്നത് താനൊഴിച്ച് മറ്റെല്ലാവരും കള്ളന്‍മാര്‍ എന്നാണെന്നും ഒരു ഫണ്ട് തട്ടിപ്പും ഉണ്ടായിട്ടില്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ധുസൂദനനെ സെക്രട്ടറിയേറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. കോടിയേരിയുടെ പേര് ഇതിലുള്‍പ്പെടുത്തിയത് അങ്ങേയറ്റം തെറ്റായിപ്പോയെന്നാണ് എംവി ജയരാജന്‍ പറയുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നതടക്കം ആരോപണമാണ് വി കുഞ്ഞികൃഷ്ണന്‍ നടത്തിയത്. 2016 ജൂലായ് 11-ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരില്‍ പിരിച്ച ഫണ്ട് ചെലവഴിക്കുന്നതിലും വരവ് കാണിക്കുന്നതിലും കൃത്രിമം കാണിച്ചെന്നടക്കമുള്ള ആരോപണമാണ് ഉന്നയിച്ചത്. ഇക്കാര്യം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ രേഖാമൂലം അറിയിച്ചുവെന്നും പാര്‍ട്ടി പ്രഖ്യാപിച്ച അന്വേഷണ കമ്മിഷന്‍ തട്ടിപ്പുകാരെ വെള്ളപൂശുകയാണ് ചെയ്തതെന്നും വി കുഞ്ഞികൃഷ്ണന്‍ ആരോപിക്കുന്നുണ്ട്. ഓഡിറ്റ് വൈകിയെന്നതായിരുന്നു കമ്മിഷന്‍ കണ്ടെത്തിയ വീഴ്ച. പിന്നീട് എം.വി.ഗോവിന്ദന്‍ സെക്രട്ടറി ആയപ്പോഴും ഇക്കാര്യം അറിയിച്ചു. എന്നെ പാര്‍ട്ടിക്ക് വേണ്ടേ എന്നും ചോദിച്ചു. ഞാന്‍ ഒരു തെറ്റും ചെയതില്ല. ഏകപക്ഷീയമായി പാര്‍ട്ടി എന്നെ മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പു ഫണ്ടിലും വെട്ടിപ്പ് കാണിച്ചുവെന്നാണ് കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞത്.