സിപിഎം നേതാവും മുൻ എംപിയുമായ എംബി രാജേഷിന് ബി.ജെ.പിയുമായി പിന്‍വാതില്‍ സഖ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ്. കടല്‍ക്കൊല കേസില്‍ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കുറ്റപ്പെടുത്തി നരേന്ദ്രമോദിയേയും ബിജെപിയേയും എംബി രാജേഷ് സുഖിപ്പിക്കുന്നത് കാണാൻ കഴിഞ്ഞു എന്ന് ടി.സിദ്ദിഖ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. നരേന്ദ്രമോദിയെ വിമർശിക്കുന്നതിനു പകരം രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന രാജേഷും സിപിഎമ്മും അറബിക്കടൽ അമേരിക്കയ്ക്ക് വിറ്റ് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് പോലെ കടൽക്കൊല കേസിലും വഞ്ചിക്കുകയാണു. കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നിലയുറപ്പിച്ചപ്പോൾ രാജേഷിനും സിപിഎമ്മിനും നൊന്തു. അപ്പോഴാണു പച്ചക്കള്ളവുമായി രാജേഷ് അവതരിച്ചിരിക്കുന്നത്. രാജേഷ് ഈ വിഷയത്തിൽ സത്യം തുറന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കിൽ ബിജെപിയുമായി സിപിഎം പിൻവാതിൽ സഖ്യത്തിലാണെന്ന് തുറന്ന് സമ്മതിക്കണമെന്നും ടി.സിദ്ദിഖ് ആവശ്യപ്പെട്ടു.
ടി.സിദ്ദിഖിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
എംബി രാജേഷ് കണ്ണടച്ചാൽ ലോകം ഇരുട്ടാവില്ല. ബിജെപിയുമായി രാജേഷിനു പിൻവാതിൽ സഖ്യമോ?
2012 ഫെബ്രുവരി 15-ന് കൊല്ലം ജില്ലയിലെ നീണ്ടകരയിൽ നിന്നും മീൻ പിടിക്കാൻ പോയ രണ്ട് മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വെടിയേറ്റ് മരിച്ചിരുന്നു. എൻറിക ലെൿസി എന്ന ഇറ്റാലിയൻ കപ്പലിൽ നിന്നുമാണ് മലയാളിയായ മൂദാക്കര ഡെറിക് വില്ലയിൽ വാലന്റൈൻ, തമിഴ്‌നാട് കന്യാകുമാരിയിലെ ഇരയിമ്മാൻതുറ കോവിൽ വിളാകത്ത് അജീഷ് പിങ്കു എന്നിവർ വെടിയേറ്റ് മരിച്ചത്.
ഡോൾഫിൻ ചേംബേഴ്‌സ് എന്ന ഇറ്റാലിയൻ കമ്പനിയാണ് കപ്പൽ ഉടമകൾ. സിംഗപ്പൂരിൽ നിന്നും ഈജിപ്തിലേക്ക് പോകുകയായിരുന്ന കപ്പലിലെ സുരക്ഷാഭടന്മാരായ ലസ്‌തോറ മാസിമിലിയാനോ, സൽവാതോറോ ലിയോൺ എന്നിവരാണ് വെടിവെച്ചത്. വാലന്റൈന്റെ നെറ്റിയിലും അജീഷിന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. കടൽക്കൊള്ളക്കാർ എന്ന് കരുതിയാണു അവർ വെടിയുതിർത്തത് എന്നാണു അന്വേഷണ റിപ്പോർട്ട്. ഡോൾഫിൻ ചേംബേഴ്‌സ് എന്ന ഇറ്റാലിയൻ കമ്പനിയുടേതാണു ആ കപ്പൽ.
എന്നാൽ അന്ന് ശ്രീ ഉമ്മൻ ചാണ്ടിയായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി. ശ്രീ മൻമോഹൻ സിംഗായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രി. ശ്രീ എകെ ആന്റണിയായിരുന്നു പ്രതിരോധ വകുപ്പ് മന്ത്രി. വെടി വെച്ച ശേഷം ഇറ്റാലിയൻ കപ്പൽ മനുഷ്യന്റെ ജീവനു ഒരു വിലയും കൽപ്പിക്കാതെ മുന്നോട്ട് പോകുന്നു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അതിവേഗത്തിൽ ഇടപെടൽ നടത്തുന്നു. അടിയന്തരമായി പ്രധാനമന്ത്രിയേയും പ്രതിരോധമന്ത്രിയേയും അറിയിക്കുന്നു, ഇടപെടൽ ആവശ്യപ്പെടുന്നു. ചരിത്രത്തിൽ അതുവരെ നടക്കാത്ത സംഭവങ്ങളാണു പിന്നീട് നടന്നത്. രക്ഷപ്പെട്ട് പോകുകയായിരുന്ന ഇറ്റാലിയൻ കപ്പലിനെ ഇന്ത്യൻ സൈന്യം നടുക്കടലിൽ വളയുന്നു. ഇറ്റലിയുടേയും യൂറോപ്പിന്റേയും ലോകത്തിന്റേയും തന്നെ അപേക്ഷകളേയും ഭീഷണികളേയും രണ്ട് മനുഷ്യ ജീവനുകൾക്ക് വേണ്ടി ഇന്ത്യ നിരസിക്കുന്നു. കപ്പലും വെടി വച്ച ഇറ്റാലിയൻ സൈനികരും കസ്റ്റഡിയിൽ എടുക്കപ്പെടുകയും ഇന്ത്യൻ നീതിന്യായ വ്യവസ്ഥക്ക് കീഴിൽ വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്കു മുമ്പാകെ ഇറ്റാലിയൻ നാവികരെയും തങ്ങളുടെ ആയുധങ്ങളും കൊണ്ടുവരില്ലെന്നായിരുന്നു ഇറ്റലിയുടെ ആദ്യത്തെ നിലപാട്. അത് അവരെ കൊണ്ട് തന്നെ തിരുത്തിച്ചു. നിരന്തരം ഇറ്റലി രാജ്യാന്തര തലത്തിൽ സമ്മർദ്ധം നടത്തിയെങ്കിലും ഇന്ത്യ വഴങ്ങിയില്ല. രണ്ട് സുരക്ഷാ ഭടന്മാരേയും ജയിലിലടച്ചു. വെടിയേറ്റു വീണ ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനു ഉയർന്ന നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞു. കേരളത്തിലേയും കേന്ദ്രത്തിലേയും കോൺഗ്രസ് സർക്കാറുകൾ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നടത്തിയ ധീരമായ പോരാട്ടം അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വലിയ ചർച്ചയായത് നാം കണ്ടു. ഇന്ത്യയും ഇറ്റലിയും തമ്മിലെ നയതന്ത്ര ബന്ധം വഷളായപ്പോഴും ഒരു ഒത്തു തീർപ്പിനും അന്നത്തെ കോൺഗ്രസ് സർക്കാറുകൾ വഴങ്ങിയില്ല.
സുപ്രീം കോടതി ക്രിസ്മസിനു നാട്ടിൽ പോകാൻ പ്രതികള്‍ക്ക് അനുമതി നൽകുകയും എന്നാൽ അവർ തിരിച്ച് വരാതിരിക്കുകയും ചെയ്തതോടെ ഉമ്മൻ ചാണ്ടി കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദ്ധം ചെലുത്തി. സുപ്രീംകോടതിയും കേന്ദ്രസര്‍ക്കാരും കര്‍ശന നിലപാടുകളിലേക്ക് നീങ്ങി. ഇറ്റാലിയന്‍ അംബാസഡര്‍ രാജ്യം വിടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. മൻമോഹൻ സിംഗും സോണിയ ഗാന്ധിയും കർശന നിലപാട് എടുത്തു. ഒടുവിൽ സൈനികർ തിരിച്ച് വന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതോടെയാണു കേസിന്റെ ഗൗരവം ചോർന്ന് തുടങ്ങിയത്. ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഏറ്റവും വലിയ അടുപ്പക്കാരനായ സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയായിരുന്നു പ്രതികള്‍ക്കും ഇറ്റാലിയന്‍ സര്‍ക്കാരിനും വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ കേസിലെ നടപടികളെ സംശയാസ്പദമാക്കുന്നു. 2014 ഡിസംബറില്‍ നാവികര്‍ ഇറ്റലിയില്‍ പോകാന്‍ അനുമതി ചോദിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. അതോടുകൂടി പ്രതികള്‍ ഇറ്റലിയിലേക്കു പോയി. പിന്നെ തിരിച്ച് വന്നില്ല.
കേസിലെ പ്രതികളെ ഇന്ത്യൻ കോടതിയിൽ വിചാരണ ചെയ്യാൻ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലിൽ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ പ്രധാനമന്ത്രി മോഡി വേണ്ട രീതിയിൽ ഇടപെട്ടില്ല. ഈ കേസിൽ നമ്മുടെ പൗരന്മാർക്ക് സാധ്യമായ നീതി ലഭ്യമാക്കാൻ ഇടപെടണം എന്ന് ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിക്കും കത്തെഴുതിയിട്ടുമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണൽ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വർദ്ധിപ്പിച്ചിരിക്കുന്നു. സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണൽ വിധിക്കെതിരെ അപ്പീൽ പോകാൻ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കിൽ, കുറ്റവാളികൾ ഇറ്റലിയിലെ കോടതിയിൽ നീതിപൂർവ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്രതലത്തിൽ ഇന്ത്യാഗവൺമെന്റ് സമ്മർദ്ദമുയർത്തണം. എന്നാൽ മോഡിയും ബിജെപിയും അതിനു തയ്യാറല്ല.
എന്നാൽ സിപിഎം മുൻ എംപി എംബി രാജേഷ് ഇന്നലെ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കുറ്റപ്പെടുത്തി നരേന്ദ്ര മോഡിയേയും ബിജെപിയേയും സുഖിപ്പിക്കുന്നത് കാണാൻ കഴിഞ്ഞു. നരേന്ദ്ര മോഡിയെ വിമർശിക്കുന്നതിനു പകരം രാഹുൽ ഗാന്ധിയെ വിമർശിക്കുന്ന രാജേഷും സിപിഎമ്മും അറബിക്കടൽ അമേരിക്കയ്ക്ക് വിറ്റ് മത്സ്യത്തൊഴിലാളികളെ വഞ്ചിച്ചത് പോലെ കടൽക്കൊല കേസിലും വഞ്ചിക്കുകയാണു. കോൺഗ്രസും യുഡിഎഫും രാഹുൽ ഗാന്ധിയും മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി നിലയുറപ്പിച്ചപ്പോൾ രാജേഷിനും സിപിഎമ്മിനും നൊന്തു. അപ്പോഴാണു പച്ചക്കള്ളവുമായി രാജേഷ് അവതരിച്ചിരിക്കുന്നത്. രാജേഷ് ഈ വിഷയത്തിൽ സത്യം തുറന്ന് പറഞ്ഞ് പരസ്യമായി മാപ്പ് പറയണം. അല്ലെങ്കിൽ ബിജെപിയുമായി സിപിഎം പിൻവാതിൽ സഖ്യത്തിലാണെന്ന് തുറന്ന് സമ്മതിക്കണം.