പാണക്കാട് തങ്ങളുമാരുടെ യോഗ്യത പിണറായി അളക്കേണ്ട; കൊടപ്പനക്കല്‍ തറവാടിനെ നാടിനറിയാം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ് മുഖപത്രം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ലീഗ് മുഖപത്രം ചന്ദ്രിക. സാമുദായി സൗഹാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളക്കരെ വിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള പിണറായി വിജയന്റെ ശ്രമം അദ്ദേഹവും പ്രസ്ഥാനവും എത്തിച്ചേര്‍ന്ന വര്‍ഗീയ ബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാനാകുവെന്ന് പത്രം കുറ്റപ്പെടുത്തി.

സാമുദായിക സൗപാര്‍ദ്ദത്തിന്റെ അംബാസിഡറെന്ന് മലയാളിക്കര നീട്ടിവിളിച്ച പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം അദ്ദേഹവും അദ്ദേഹത്തിന്റെ പ്രസ്താനവും എത്തിച്ചേര്‍ന്നിട്ടുള്ള വര്‍ഗീയബാന്ധവത്തിന്റെ ബഹിസ്ഫുരണമായി മാത്രമേ കാണാന്‍ കഴിയൂ. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ കടക്കല്‍ കത്തിവെക്കാനും, വിവിധ വിഷയങ്ങളുയര്‍ത്തിപ്പിടിച്ച് വര്‍ഗീയ ധ്രുവീകരണത്തിനുള്ള വ്യാപകമായ ശ്രമങ്ങളും സംഘ്പരിവാര്‍ ശക്തികളുടെ നേത്യത്വത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ അതിന് അനുഗുണമായ നീക്കങ്ങളാണ് ഇടതു സര്‍ക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാഗത്തുനിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ത്യശൂര്‍പൂരം കലങ്ങിയതിലും ആര്‍.എസ്.എസ് ബാന്ധവത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഉന്നത ഉദ്യോഗസ്ഥരോടുള്ള അനുഭാവ പൂര്‍ണമായ സമീപനത്തിലും മുനമ്പം വിഷയം അപരിഹാര്യമായി അനന്തമായിനീട്ടിക്കൊണ്ടുപോകുന്നതിലുമെല്ലാം ഈ സഹായ ഹസ്തത്തിന്റെ ലാഞ്ചനകളാണ് നിറഞ്ഞുനില്‍ക്കുന്നത്.

രാജ്യത്തെ ഇതര ദേശങ്ങളില്‍ നിന്ന് വിഭിന്നമായി കേരളത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഈറ്റില്ലമാക്കിമാറ്റുന്നതില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള പാണക്കാട് കുടുംബത്തെയും മഹിതമായ ആ തറവാടിന്റെ വര്‍ത്ത മാനകാല നായകന്‍ സയ്യിദ് സാദിഖലി ശിഹാബ്തങ്ങളെയും അനിതരസാധാരണമായ രീതിയില്‍ ലക്ഷ്യംവെക്കുന്നതിലൂടെ ഈ നാട് തകര്‍ന്നുകാണാനുള്ള സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് കനത്തൊരു കൈത്താങ്ങാണ് പിണറായി വിജയന്‍ നല്‍കിയിരിക്കുന്നത്.

ജാതിമത ഭേദമന്യേ ഒരാള്‍ക്കു മുന്നിലും ഒരിക്കലും കൊട്ടിയടക്കപ്പെടാതെ, മനുഷ്യന്റെ പ്രയാസങ്ങളിലേക്കും വേദനകളിലേക്കും തുറന്നുവെച്ച് കവാടമാണ് കൊടപ്പനക്കല്‍ തറവാട്. ആര്‍ക്കും എപ്പോഴും കടന്നുവരാവുന്ന, സങ്കടങ്ങള്‍ പങ്കുവെക്കാവുന്ന വേദനകള്‍ ഇറക്കിവെക്കാവുന്ന ആ കോലായയെ ലോകം അല്‍ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. അസാധ്യമെന്ന് കരുതിയ പലതും ആ തിരുമുറ്റത്തു വെച്ച് സാധ്യമാവുന്നത് കണ്ട് സമുദായവും സമൂഹവും പലതവണ അമ്പരന്നുനിന്നിട്ടുണ്ട്. ആശയപരമായി വിയോജിക്കുന്നവര്‍പോലും മാനവികതയുടെ ഈ മഹാത്മ്യ ത്തില്‍ പങ്കാളികളാകുന്നതിനും അത് പാടിപ്പുകഴ്ത്തുന്നതിനും ഒരു മടിയും മറയും പ്രകടിപ്പിക്കാറില്ല.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗംവിട്ട് സ്നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്ത സന്ദീപ് വാര്യറും സാക്ഷ്യപ്പെടുത്തിയത് ഈ യാഥാര്‍ത്ഥ്യമാണ്. ബി.ജെ.പിയോടൊപ്പമായിരുന്നപ്പോള്‍ പോലും ഈ മുറ്റത്തെ അല്‍ഭുതത്തോടെയാണ് താന്‍ നോക്കിക്കണ്ടിരുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥമാക്കുന്നത് മറ്റൊന്നല്ല. ഈ സാഹചര്യത്തില്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയില്‍, ബി.ജെ.പിയുടെ ഉന്നതാധികാര സമിതി അംഗമായിരുന്നൊരാള്‍ ഒരു നിബന്ധനകളുടെയും പുറത്തല്ലാതെ മ തേതരപക്ഷത്തേക്ക് കടന്നുവരികയും കൊടപ്പനക്കല്‍ തറവാട്ടിലെത്തി ആശിര്‍വാദങ്ങളേറ്റുവാങ്ങുകയും ചെയ്യുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് അസ്വസ്ഥതയും അസഹിഷ്ണുതയുമുണ്ടാകുന്നുവെങ്കില്‍ അത് സംഘപരിവാര്‍ ബാന്ധവത്തിന്റെ അനുരണനമല്ലാതെ മറ്റെന്താണ്.

മുഖ്യമന്ത്രിയും കൂട്ടരും നാഴികക്കു നാല്‍പ്പതുവട്ടം വിളിച്ചു പറയുന്ന മതനിരപേക്ഷതയോട് ആത്മാര്‍ത്ഥതയുടെ ഒരു തരിമ്പെങ്കിലുമുണ്ടെങ്കില്‍ ഈ നിലപാടുമാറ്റത്തെ സ്വാഗതം ചെയ്യുകയും കൂടിക്കാഴ്ച്ചയില്‍ സന്തോഷം പ്രകടിപ്പിക്കുകയുമല്ലേ വേണ്ടത്.

ബാബരി മസ്ജിദ് ധ്വംസനാനന്തരമുള്ള സ്തോഭജനകമായ രാഷ്ട്രീയ സാഹചര്യത്തെയാണ് സാദിഖലി തങ്ങളെ വിമര്‍ശിക്കാന്‍ പിണറായി ഉപയോഗിച്ചതെന്നതും യാദൃശ്ചികമായി കാണാനാകില്ല. സംഘ്പരിവാര്‍ ആഗ്രഹിച്ചതുപോലെ രാജ്യമൊന്നടങ്കം വര്‍ഗീയകലാപങ്ങളാല്‍ വെന്തുരുകിയപ്പോള്‍ കേരളം സമാധാനത്തിന്റെ തുരുത്തായി മാറിയത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെടുത്ത ധീരോദാത്തമായ നിലപാടൊന്നുകൊണ്ടുമാത്രമായിരുന്നുവെന്നതിന് സാക്ഷി കലര്‍പ്പില്ലാത്ത ചരിത്രമാണ്.

വൈകാരിക വിക്ഷോഭങ്ങളുടെ മഹാപ്രവാഹങ്ങള്‍ക്കുമുന്നില്‍ സമാധാനത്തിന്റെ സന്ദേശവുമായി ഒരവദൂതനെപോലെ നിലയുറപ്പിക്കുമ്പോള്‍ രാഷ്ട്രിയമായ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്‌കങ്ങളിലേക്കല്ല തങ്ങള്‍ നോക്കിയത്. മറിച്ച് ഈ നാടിന്റെ സമാധാനാന്തരീക്ഷത്തിന്റെ സംരക്ഷണത്തിലേക്കാണ്. മനസാക്ഷി മരവിച്ചുപോയിട്ടില്ലാത്ത, ഹ്യദയം കല്ലായിപ്പോയിട്ടില്ലാത്ത ഏതൊരാളുടെയും കാതുകള്‍ കോരിത്തരിക്കുകയും കണ്ണുകള്‍ ഈറനണിഞ്ഞുപോവുകയും ചെയ്യുന്ന സമ്മോഹനമായ ഈ ചരിത്രമുഹൂര്‍ത്തത്തെ കേവല രാഷ്ട്രീയ നേട്ടത്തിനുവേണ്ടി അവമതിക്കാന്‍ ശ്രമിക്കുന്നതിലൂടെ പിണറായി വിജയന്‍ സ്വയം ചെറുതാവുകയാണ് ചെയ്യുന്നത്. പറഞ്ഞുറപ്പിച്ചുപോയ ധാരണകള്‍ക്കുവേണ്ടി മുഖ്യമന്ത്രിക്ക് മനസാക്ഷിയെ തന്നെ പണയപ്പെടുത്തേ ണ്ടിവരുന്നുണ്ടാവാം. എന്നാല്‍ ഈ നാടിന്റെ അസ്തിവാരമിളക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിനുവേണ്ടിയുണ്ടാകരുതെന്ന് മാത്രമേ അദ്ദേഹത്തെ ഓര്‍മപ്പെടുത്താനുള്ളൂവെന്ന് ചന്ദ്രിക പത്രത്തിന്റെ മുഖപ്രസംഗം പറയുന്നു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും