സിസ്റ്റർ അഭയ കൊലക്കേസ്: സമാനതകളില്ലാത്ത കോടതി വ്യവഹാരം, 28 വർഷത്തിനു ശേഷം ഇന്ന് വിധി

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പറയും. അഭയ മരിച്ച് 28 വർഷം കഴിയുമ്പോഴാണ് വിധി വരുന്നത്. ഒരു വർഷത്തിന് മുമ്പേയാണ് കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.

കേരളത്തില്‍ സമാനതകളില്ലാത്ത കോടതി വ്യവഹാരത്തിന് ഒടുവിലാണ് അഭയ കൊലക്കേസില്‍ വിചാരണക്കോടതി വിധി പറയുന്നത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയാണെന്ന് കണ്ടെത്തിയ കേസില്‍ സി.ബി.ഐ വന്നതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. പ്രതികളുടെ വഴിവിട്ട ബന്ധം കണ്ട അഭയയെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം കിണറ്റില്‍ ഉപേക്ഷിച്ചുവെന്നാണ് സി.ബി.ഐ കേസ്.

1992 മാർച്ച് 27-നാണ് കോട്ടയം ബി.സി.എം കോളജിലെ രണ്ടാം വര്‍ഷ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ സിസ്റ്റര്‍ അഭയയെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു നിഗമനം. ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷൻ കൗൺസിൽ നല്‍കിയ ഹര്‍ജി പരിഗണിച്ച് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്‍റെ വാദം ശരിയല്ലെന്നു സി.ബി.ഐ കണ്ടെത്തിയെങ്കിലും ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും തെളിവുകള്‍ നശിപ്പിച്ചതിനാല്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിച്ചു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് എഴുതണമെന്ന് സി.ബി.ഐ, എസ്.പി വി ത്യാഗരാജന്‍ ആവശ്യപ്പെട്ടുവെന്ന അന്വേഷണ ഉദ്യോഗസ്ഥനായ വര്‍ഗ്ഗീസ് പി തോമസിന്‍റെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു.

പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് കൊണ്ട് കേസ് അവസാനിപ്പിക്കണമെന്ന സിബിഐയുടെ അപേക്ഷ എറണാകുളം സിജെഎം കോടതി 1996 ഡിസംബര്‍ ആറിന് തള്ളി തുടരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി സിബിഐ 1999 ജൂലൈ 12 നും 2005 ആഗസ്റ്റ് 30 നും സിബിഐ റിപ്പോര്‍ട്ട് നല്‍കി.എന്നാല്‍ മൂന്ന് തവണയും കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. ഒടുവില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം സി.ബി.ഐ കേരള ഘടകം കേസ് ഏറ്റെടുത്തതോടെ വഴിത്തിരിവായി. അഭയ കൊല്ലപ്പെട്ട് 16 വര്‍ഷത്തിന് ശേഷം 2008 നവംബര്‍ 18-ന് ഫാദര്‍ തോമസ് കോട്ടൂര്‍, ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഡി.വൈ.എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

പ്രതികളുടെ അവിഹിതം കണ്ടതിനെ തുടർന്ന് കൈക്കോടാലിയുടെ പിടികൊണ്ട് അഭയയുടെ നെറുകയിൽ മാരകമായി മർദ്ദിച്ച ശേഷം അബോധാവസ്ഥയിലായപ്പോൾ മരിച്ചെന്ന് കരുതി കിണറ്റിൽ ഉപേക്ഷിച്ചുവെന്നായിരുന്നു കേസ്. കേസിലെ ഒന്നാം പ്രതിയായ തോമസ് കോട്ടൂരാണ് അഭയയെ കൊല്ലാൻ മുഖ്യ പങ്ക്‌ വഹിച്ചതെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. സിസ്റ്റർ അഭയയെ തലയ്‌ക്ക്‌ ആദ്യം അടിക്കുന്നത്‌ കോട്ടൂരാണെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കോട്ടൂർ അഭയയുടെ തലയ്ക്കടിച്ചപ്പോൾ, രണ്ടാം പ്രതിയായിരുന്ന പൂത്തൃക്കയിലിനോടൊപ്പം കുറ്റകൃത്യത്തിന്‌ പ്രേരണ നൽകിയെന്ന് സിസ്റ്റര്‍ സെഫിക്കെതിരായ കണ്ടെത്തല്‍. ജോസ് പുതൃക്കയിലെ കോടതി പിന്നീട് പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരിന്നു. കൊലപാതകം നടന്ന് 28 വര്‍ഷത്തിന് ശേഷം കേസില്‍ വിധി വരുമ്പോള്‍ അഭയക്ക് നീതി കിട്ടുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ