ബലാത്സംഗ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോൺഗ്രസ് പുറത്താക്കിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കുന്നതാണ് നല്ലതെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. രാഹുലിനെ കോൺഗ്രസ് പുറത്താക്കിയെന്നും എഐസിസിയുടെ അനുമതി വാങ്ങിയാണ് തീരുമാനമെന്നും സണ്ണി ജോസഫ് പറഞ്ഞു.
പാർട്ടിയിൽ നിന്ന് പുറത്താക്കിയ സ്ഥിതിക്ക് രാജിവെക്കാണോ എന്ന് രാഹുലിന്റെ തീരുമാനമാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. രാഹുലിനെ പുറത്താക്കാനുള്ളത് കൂട്ടായി എടുത്ത തീരുമാനമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാവില്ല. ആക്ഷേപം ഉയർന്നപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്തു. നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും രാഹുൽ പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ചാപ്റ്റർ ക്ലോസ്‌ഡ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ നടപടിയിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ധാർമികതയുണ്ടെങ്കിൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് താൻ പറയില്ലെന്നും കാരണം അത്തരത്തിലുള്ള പണിയല്ലല്ലോ രാഹുൽ ചെയ്തതെന്നും കെ മുരളീധരൻ പറഞ്ഞു. രാഹുലിന് വേണ്ടി കോൺഗ്രസ് മുന്നിട്ടിറങ്ങില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.