പികെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരമായ തീരുമാനമാണെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശ്രീമതി സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും അംഗമായിരുന്നുവെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. 75 വയസ് പൂർത്തിയായതിനാൽ സംസ്ഥാന കമ്മിറ്റിയിൽ നിന്നും സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവായി. ഇതിൽ മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യമില്ലെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ദേശീയ തലത്തിൽ പ്രവർത്തിക്കാനാണ് ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. സെൻട്രൽ കമ്മിറ്റിയിൽ എടുക്കുന്നത് കേരളത്തിൽ പ്രവർത്തിക്കാനല്ല. എകെ ബാലൻ പ്രത്യേക ക്ഷണിതാവാണ് സംസ്ഥാന കമ്മിറ്റിയിലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കെഎം എബ്രഹാമിനെതിരായ കേസിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. ഒരുപാട് പേർക്കെതിരെ സിബിഐയും ഇഡിയും കേസെടുക്കുന്നുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
ഭരണവർഗ കടന്നാക്രമണമാണ് ഇത്. സിബിഐ അന്വേഷിക്കട്ടെ. യുഡിഎഫ് പറയുന്നത് പക്ഷപാതപരമായ രാഷ്ട്രീയമാണ്. അവർക്കെതിരെ വരുമ്പോൾ രാഷ്ട്രീയവും മറ്റുള്ളവർക്കെതിരെ വരുമ്പോൾ നല്ല അന്വേഷണവും എന്നതാണ് യുഡിഎഫ് നിലപാട്. വീണയുടെ മൊഴിയുമായി ബന്ധപ്പെട്ട് ശുദ്ധകളവാണ് എസ്എഫ്ഐഒ പറയുന്നത്. ഈ കളവ് മാധ്യമങ്ങളും ആവർത്തിക്കുകയാണ്. ശുദ്ധ അസംബന്ധമാണ് പറഞ്ഞത് എന്ന് വ്യക്തമായി.
രാമചന്ദ്രൻ്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി വന്നതിനെ വിമർശിക്കേണ്ടതില്ല. ഔദ്യോഗികമായി തിരക്കുകളുള്ള ആളാണ് മുഖ്യമന്ത്രി. ആ തിരക്ക് ഒഴിഞ്ഞ ആദ്യ ഘട്ടത്തിൽ തന്നെ അദ്ദേഹം രാമചന്ദ്രൻ്റെ വീട്ടിലെത്തിയെന്നും ഗോവിന്ദൻ പറഞ്ഞു.