വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ കെടിയു വിസിയായി ചുമതലയേറ്റ് സിസ തോമസ്. ചുമതലയേറ്റതില്‍ വലിയ സന്തോഷം തോന്നുന്നു എന്നും പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും ചുമതലയേറ്റ ശേഷം സിസ തോമസ് പ്രതികരിച്ചു. ഇപ്പോൾ കിട്ടിയ സ്വീകരണത്തിൽ സന്തോഷമുണ്ടെന്നും സർക്കാരുമായി സഹകരിച്ച് പോകുമെന്നും സിസ തോമസ് പറഞ്ഞു.
തനിക്കെതിരായ ആരോപണങ്ങളിൽ വിഷമം തോന്നുന്നുവെന്നും സിസ തോമസ് കൂട്ടിച്ചേർത്തു. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. പഴയ കാര്യം എല്ലാം കഴിഞ്ഞു. മുന്നോട്ട് പോയാൽ മതി. അപാകതകൾ എല്ലാം പരിഹരിച്ച് പോവും. സിസ തോമസ് എന്ന വ്യക്തിയല്ല വലുത്. കെടിയു എന്ന സ്ഥാപനമാണ് വലുത്. തനിക്കെതിരെ മിനുട്സ് മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു. മിനുട്ട്സ് ഒന്നും താൻ എടുത്തോണ്ട് പോയിട്ടില്ല. അത്തരം പ്രസ്താവനകളിൽ വിഷമം തോന്നുന്നു. എന്തിനാണ് മോഷ്ട്ടാവായി ചിത്രീകരിക്കുന്നതെന്നും സിസ തോമസ് പറഞ്ഞു.
കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. കഴിഞ്ഞതവണ കേസ് പരിഗണിച്ച കോടതി സമവായം എത്താത്ത സാഹചര്യത്തിൽ ജസ്റ്റിസ് സുധാൻഷു ദൂലിയ അധ്യക്ഷനായ സമിതിയോട് വിസി നിയമനത്തിനുള്ള പേരുകൾ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നു.