സംസ്ഥാനത്ത് തുലാമഴ കനക്കും. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പുതുക്കിയ മഴ മുന്നറിയിപ്പിൽ പറയുന്നു. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്രന്യുന മർദ്ദ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
നാളെ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിലും അതിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങൾക് സമീപമുള്ള ലക്ഷദ്വീപ് മേഖലക്ക് മുകളിലായി നിലനിന്നിരുന്ന ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറി. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്ര ന്യുനമർദ്ദമായി മാറി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്.
മാന്നാർ കടലിടുക്കിനു മുകളിലായി ചക്രവാതച്ചുഴി തെക്കൻ ആൻഡമാൻ കടലിലും അതിനോട് ചേർന്ന തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിലും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്തിൽ, ഒക്ടോബർ 21-ഓടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി, തുടർന്നുള്ള 48 മണിക്കൂറിനുള്ളിൽ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മദ്ധ്യഭാഗങ്ങളിലും അതിനോട് ചേർന്ന പടിഞ്ഞാറൻ-മദ്ധ്യ ബംഗാൾ ഉൾക്കടലിലുമുള്ള ഭാഗങ്ങളിലും തീവ്ര ന്യുനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത.