അവയവക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ ഭാഗമായി കേരളത്തിൽ ഇഡിയുടെ വ്യാപക റെയ്ഡ്. കേരളത്തിലെ നിരവധി ആശുപത്രികളിലും വീടുകളിലും പരിശോധന നടത്തി. നിയമവിരുദ്ധമായ അവയവദാനത്തിന് സൗകര്യമൊരുക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ച റാക്കറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.
അവയവദാതാക്കൾ, സ്വീകർത്താക്കൾ, ആശുപത്രികൾ എന്നിവയ്ക്കിടയിൽ പ്രതികൾ ഇടനിലക്കാരായി പ്രവർത്തിച്ചുവെന്നും അവയവദാനത്തിനായി വൻ തുകകൾ ഈടാക്കുന്നുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി അറിയിച്ചു. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തു.
പ്രധാന പ്രതിയായ നജീബുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആശുപത്രികളിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൊച്ചിയിൽ മൂന്നിടത്തായിരുന്നു റെയ്ഡ് നടന്നത്. അവയവദാനവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളും മെഡിക്കൽ രേഖകളും പരിശോധിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.