ഷവര്‍മ തിന്നുന്നത് വലിയ കുറ്റമൊന്നുമല്ല, ഷഹീദ് എന്ന വാക്കാണ് വലതുപക്ഷ ഭീകരമാരെ പ്രകോപിപ്പിക്കുന്നത്; എസ്. സുദീപ്

ഉക്രൈനിലെ യുദ്ധഭൂമിയില്‍ ഷവര്‍മ കഴിക്കാനിറങ്ങിയ മലയാളിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് എസ്. സുദീപ്. ഷവര്‍മ തിന്നത് വലിയ കുറ്റമല്ല. വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയം. ജീവിക്കാന്‍ വേണ്ടി തിന്നുന്നതാണ് എന്ന് അദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

പൊളിറ്റിക്കലിയും മോറലിയും കറക്റ്റ് അല്ലാത്ത അയാളുടെ ഇതര പ്രതികരണങ്ങള്‍ തെറ്റു തന്നെയാണ്. യുദ്ധവും ക്ഷമവുമില്ലാത്ത ഒരിടത്തെ എ.സി മുറിയിലിരുന്ന് ഏമ്പക്കം വിട്ടുകൊണ്ട് കറക്റ്റ്‌നെസ് അളക്കാന്‍ വളരെ എളുപ്പമാണ് എന്നും അദ്ദേഹം പറയുന്നു. ഷഹീദ് എന്ന വാക്കാണ് വലതുപക്ഷ ഭീകരമാരെ പ്രകോപിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറിപ്പിന്റെ പൂര്‍ണരൂപം;

ഷഹീദ് ഷവര്‍മ ചത്തില്ലേ ഇതുവരെ?

യുദ്ധഭൂമിയില്‍ ഷവര്‍മ തിന്ന മലയാളിക്കെതിരെയാണ് ഇന്നലെ മുതല്‍ക്കുള്ള സൈബര്‍ യുദ്ധങ്ങള്‍.

വലതുപക്ഷ ഭീകരനായ നിരീക്ഷകന്‍ മുതല്‍ പുരോഗമന നാട്യക്കാര്‍ വരെ ആ യുദ്ധത്തില്‍ ഒറ്റക്കെട്ടാണ്.

ഉക്രയ്‌നില്‍ അകപ്പെട്ടു പോയ ആ മലയാളി യുവാവിന്റെ പെരുമാറ്റം തീര്‍ച്ചയായും പൊളിറ്റിക്കലി കറക്റ്റ് ഒന്നും ആയിരുന്നില്ല.

അയാള്‍ ഉച്ചത്തില്‍ സംസാരിക്കുകയും ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട തദ്ദേശീയനോടുട് ക്ഷുഭിതനാകുകയും (തദ്ദേശീയന്റെ) തന്തയുടെ വകയൊന്നുമല്ല അയാള്‍ നില്‍ക്കുന്ന പൊതുസ്ഥലം എന്നൊക്കെ തന്നോടു ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മലയാളം ചാനല്‍ പ്രതിനിധിയോടു പ്രതികരിക്കുകയുമൊക്കെ ചെയ്തു.

അതിനു ശേഷമാണ് അയാള്‍ ഷവര്‍മ കഴിച്ചു കൊണ്ടു നടക്കുന്നതും സംസാരിക്കുന്നതും സൈനികരുടെ വീഡിയോ ചിത്രീകരിച്ചത് സൈനികര്‍ ചോദ്യം ചെയ്തതും താന്‍ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതും വര്‍ണ്ണിക്കുന്നതുമൊക്കെയായ അടുത്ത വീഡിയോ ദൃശ്യം.
അയാള്‍ക്ക് സൈബര്‍ ലോകം നല്‍കിയ പേരാണ് ഷഹീദ് ഷവര്‍മ.

അയാള്‍ ചത്തില്ലേ എന്നു ചോദിക്കുകയും ചാവാത്തതില്‍ ഖേദിക്കുകയും ചെയ്യുന്നവരാണു പലരും. അയാള്‍ ഷവര്‍മ തിന്നത് ഒരു കുറ്റമൊന്നുമല്ല. വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയം. ജീവിക്കാന്‍ വേണ്ടി തിന്നുന്നതാണ്. ഷവര്‍മ നിരോധിക്കപ്പെട്ടതോ നികൃഷ്ടമായതോ ആയ ഒന്നല്ല.

യുദ്ധഭൂമിയിലും ക്ഷാമത്തിലുമൊക്കെ മനുഷ്യന്‍ സ്വന്തം വിസര്‍ജ്യം പോലും കഴിച്ചു പോകും. അവസ്ഥകളാണ്.

പിന്നെ പൊളിറ്റിക്കലിയും മോറലിയും കറക്റ്റ് അല്ലാത്ത അയാളുടെ ഇതര പ്രതികരണങ്ങള്‍ തെറ്റു തന്നെയാണ്.

യുദ്ധവും ക്ഷമവുമില്ലാത്ത ഒരിടത്തെ എ സി മുറിയിലിരുന്ന് ഏമ്പക്കം വിട്ടുകൊണ്ട് കറക്റ്റ്‌നെസ് അളക്കാന്‍ വളരെ എളുപ്പവുമാണ്.

യുദ്ധഭൂമിയില്‍, ഉറ്റവരില്ലാത്ത ഒരിടത്ത്, കാതങ്ങളകലെ ഒറ്റയ്ക്കാവുന്നവന്റെ മനസാണ്. അടുത്ത നിമിഷം എന്നൊന്നുണ്ടാവുമോ എന്നതിനു യാതൊരുറപ്പുമില്ല. നൂലിന്മേല്‍ സഞ്ചരിക്കുന്നവരുടെ മനസ് എപ്പോഴാണു പിടിവിട്ടു പോകുക എന്നാര്‍ക്കറിയാം!

നിങ്ങളായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും പെരുമാറുമായിരുന്നില്ല, എന്നല്ലേ?
നിങ്ങളതിന് ഉക്രയ്‌നിലല്ല. തോക്കിന്‍ മുനയിലല്ല. എപ്പോഴും മിസൈല്‍ പതിക്കാവുന്ന ഒരിടത്തുമല്ല.
എല്ലാവര്‍ക്കും നിങ്ങളാവാന്‍ കഴിയാതെ പോയെന്നും വരും. മനുഷ്യനാണ്, ചില നേരങ്ങളാണ്, അവസ്ഥകളാണ്, മനുഷ്യാവസ്ഥകളും മാനസികാവസ്ഥകളുമാണ്…

ആ യുവാവിനെക്കൊണ്ടു പൊതു ഇടത്തില്‍ സംസാരിപ്പിച്ചിരുന്ന മലയാളം ചാനല്‍ പ്രതിനിധികള്‍, തദ്ദേശീയന്‍ വന്നു ക്ഷുഭിതനാകുന്നതു കേള്‍ക്കുകയും കാണുകയും അതിന്റെ കാരണം ആ മലയാളി യുവാവില്‍ നിന്നു മനസിലാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടുപോലും ആ ചാനല്‍ സംഭാഷണം അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. ആരാന്റമ്മയെ പ്രാന്തു പിടിപ്പിക്കാന്‍ നല്ല രസമാണ്.

നിരപരാധികളെ കൊന്നൊടുക്കുന്ന പുട്ടിനെ, ഇവിടെ സുഖശീതളിമയില്‍ ചാഞ്ഞിരുന്ന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പിന്തുണയ്ക്കുന്നവരാണ് ആരെയും കൊല്ലാത്ത, പൊളിറ്റിക്കലി കറക്റ്റ് ആയി പെരുമാറാന്‍ കഴിയാതെ പോയ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്, അവനിതുവരെ ചത്തില്ലേ എന്നു ചോദിക്കുന്നത്.

ഷഹീദ് എന്ന വാക്കാണ് വലതുപക്ഷ ഭീകരമാരെ പ്രകോപിപ്പിക്കുന്നത്. അവന്‍ ന്യൂനപക്ഷമാണെന്ന ചിന്തയില്‍ അവന്റെ മരണം കാംക്ഷിക്കുന്നവര്‍.

അതില്‍ അറിഞ്ഞും അറിയാതെയും തലവച്ചു കൊടുക്കുന്ന കപട പുരോഗമന വാദികളും.
ഇതാണ് ഇന്നത്തെ ഇന്ത്യ.

പൊളിറ്റിക്കലി പെര്‍ഫക്റ്റ് എന്ന പേരാണു ബാക്കി!
പൊളിറ്റിക്കലി ഇംപെര്‍ഫക്റ്റ് ആയ ചെറുപ്പക്കാരാ,
നിങ്ങള്‍ ജീവനോടെ, സുഖമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.
നിങ്ങള്‍ മാത്രമല്ല, ഉക്രയ്‌നിലെയും ലോകത്തെവിടെയുമുള്ള എല്ലാ മനുഷ്യരും സുഖമായിരിക്കണമെന്ന് ആശിക്കുന്നു.
എന്ന്,

എന്നും എപ്പോഴും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കാന്‍ ആഗ്രഹിച്ചിട്ടും കഴിയാതെ പോകുന്ന ഒരാള്‍.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ