തനിക്കും ഭർത്താവിനും എതിരായ സാമൂഹ്യമാധ്യമ ആക്രമണങ്ങളിൽ വീണ്ടും പ്രതികരിച്ച് കെ ജെ ഷൈൻ ടീച്ചർ. നിലാവ് കാണുമ്പോൾ പട്ടികൾകുരയ്ക്കുമെന്നും പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ലെന്നും നിലാവിന് ഉദിക്കാതിരിക്കാനുമെന്ന് കെ ജെ ഷൈൻ ഫേസ്ബുക്കിൽ കുറിച്ചു. കരുത്ത് ആരും ദാനമായ് തന്നതല്ലെന്നും താൻ നിലനിൽക്കുന്ന പ്രസ്ഥാനങ്ങൾ കൂടെ ഉണ്ടെന്ന ബോധ്യമുണ്ടെന്നും കെ ജെ ഷൈൻ ടീച്ചർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കരുത്ത്….. ആരും ദാനമായ് തന്നതല്ല, കടം കൊണ്ടതുമല്ല ഞാൻ അറിഞ്ഞ ആശയത്തിൽ നിന്നും അനുഭവത്തിൽ നിന്നും ആർജ്ജിച്ച് എടുത്തതാണ്…..
നേരിനു വേണ്ടി തല ഉയർത്തി നിവർന്ന് നിൽക്കാൻ പഠിപ്പിച്ച എൻ്റെ സമൂഹവും ,പ്രസ്ഥാനങ്ങളും കൂടെയുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ്. നിലാവ് കാണുമ്പോൾ പട്ടികൾകുരയ്ക്കും . പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല , നിലാവിന് ഉദിക്കാതിരിക്കാനും…..
എല്ലാ വ്യത്യസ്തതകൾക്കുമപ്പുറം കൂടെയുണ്ടെന്ന് അറിയിച്ച എല്ലാവരേയും ഹൃദയത്തോട് ചേർക്കുന്നു.
അതേസമയം സാമൂഹ്യമാധ്യമ ആക്രമണങ്ങളിൽ മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കുകയാണെന്ന് കെ ജെ ഷൈന്‍ ടീച്ചർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചു. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണമെന്നും കെ ജെ ഷൈന്‍ ടീച്ചർ പറഞ്ഞു.
തന്നെക്കുറിച്ചും തന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് കെ ജെ ഷൈന്‍ ടീച്ചർ പറഞ്ഞു. ഒരു പത്രം ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ടെന്ന് പറഞ്ഞ കെ ജെ ഷൈന്‍ ടീച്ചർ സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നും പറഞ്ഞു.