വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യാ കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. ഐസി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ പ്രതികൾ ഹാജരാകണമെന്ന് കോടതി പറഞ്ഞു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ പാടില്ലെന്നും കോടതി നിർദേശമുണ്ട്. കേസിൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായ സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ആയിരം പേരുള്ള കേസ് ഡയറി കോടതി പരിശോധിച്ചു. മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികൾക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. ഇതിനിടെ കേസിൽ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ആരംഭിച്ച നിയമസഭാ സമ്മേളനത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ പങ്കെടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയിരുന്നു.
ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എൻ എം വിജയന്റെ മരണത്തിൽ പ്രതി ചേർത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണൻ ഒളിവിൽ പോയത്. എന്നാൽ സുഹൃത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കർണാടകയിൽ ആണെന്നും ഒളിവിൽ പോയെന്ന വാർത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണൻ വീഡിയോ പങ്കുവെച്ചിരുന്നു.