തിരുവനന്തപുരം തൃക്കണ്ണാപുരത്ത് സെറ്റ് നിഷേധിച്ചതിനെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടി. കേസുമായി ബന്ധപ്പെട്ട് BJP-RSS നേതാക്കളെ പൊലീസ് ചോദ്യം ചെയ്യും. ആനന്ദിന്റെ ആത്മഹത്യ കുറിപ്പില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം.
ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് പൊലീസ് അന്വേഷണം. തെളിവ് ലഭിച്ചാല്‍ ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കും. അതേസമയം ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുടുംബത്തിന് ആക്ഷേപമുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
മണ്ണ് മാഫിയക്ക് സ്ഥാനാർത്ഥിത്വം നൽകിയെന്ന് ആരോപിച്ചാണ് ആനന്ദ് ആത്മഹത്യ ചെയ്തത്. ഇവരുടെ പേര് വിവരങ്ങൾ അടക്കം ആത്മഹത്യാക്കുറിപ്പിലുണ്ട്. അതിനിടെ ആനന്ദിനെ ഒരുതരത്തിലും പരിഗണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മുതിർന്ന ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്ഥാനാർഥി ലിസ്റ്റ് വന്നപ്പോൾ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. ഇതിൽ മനംനൊന്താണ് ആനന്ദ് ജീവനൊടുക്കിയത്. മാധ്യമ സ്ഥാപനങ്ങളിലേക്ക് വാട്സാപ്പിലൂടെ കുറിപ്പ് അയച്ച ശേഷമാണ് ആനന്ദ് ജീവനൊടുക്കിയത്. സ്ഥാനാർഥിയാക്കാത്തതിന് പിന്നിൽ ബിജെപി നേതാക്കളാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.