സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച തുടരന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവാതെ അന്വേഷണസംഘം.
അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിച്ച് രണ്ടുമാസമായെങ്കിലും പ്രാഥമികനടപടികള്‍പോലും തുടങ്ങിയിട്ടില്ല. പുതുതായി ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല. സരിതാ നായരുടെ കത്തിന്റെ നിയമപരമായ സാധുത സംബന്ധിച്ച സംശയങ്ങളാണ് പോലീസിനെ അലട്ടുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്.
കത്തിന്റെയടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നാണ് കമ്മിഷന്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്. ഉന്നതരെ ലക്ഷ്യമിട്ട് സരിതയും മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാറും ചേര്‍ന്ന് തയ്യാറാക്കിയതാണ് കത്തെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജി കൊട്ടാരക്കര ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പോലീസുദ്യോഗസ്ഥരും ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സരിതയുടെ കത്തില്‍ പറയുന്നത്.
ഈ ഹര്‍ജിയില്‍ കോടതിയുത്തരവ് വന്നശേഷം മതി തുടരന്വേഷണമെന്ന ചിന്ത അന്വേഷണസംഘത്തിനുണ്ട്. തുടരന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ജസ്റ്റിസ് അരിജിത്ത് പസായത്തില്‍നിന്ന് നിയമോപദേശം തേടിയിരുന്നു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ എന്നാണ് നിയമോപദേശം. ഈ നിയമോപദേശത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടുന്നത്.
ഏറെ ഒച്ചപ്പാടുണ്ടാക്കിയ, ബിര്‍ള-സഹാര ഡയറിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സോളാര്‍ തുടരന്വേഷണകാര്യത്തിലും ബാധകമാണോ എന്നകാര്യം അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
പ്രമുഖരെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ രണ്ടാമത് എഴുതിച്ചേര്‍ത്തതാണ് കത്തിലെ നാലുപേജുകളെന്നാണ് പത്തനംതിട്ട കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയിലെ ആരോപണം.
കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ കോടതിയില്‍ നിലനില്‍ക്കുമോ എന്ന ആശങ്ക ചില പോലീസുദ്യോഗസ്ഥരെങ്കിലും മുന്നോട്ടുവയ്ക്കുന്നുമുണ്ട്.
ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേകാന്വേഷണ സംഘം. തുടരന്വേഷണത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.