അത്യാഹിത വിഭാഗത്തിലെ കോവിഡ് രോഗികൾ- ഒരു ഡോക്ടറുടെ അനുഭവം.

ഡോ. ലിബിൻ എസ് പ്രസാദ്

കോവിഡ് മഹാമാരിയുടെ കാലം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമാനതകളില്ലാത്ത അനുഭവങ്ങളുടെ കാലമാണ്. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിന്റെ തീക്ഷണ്ത തൊട്ടറിയേണ്ടി വന്നിട്ടുണ്ട്. കോവിഡ് രോഗം വന്നയാളെ അത്യാഹത വിഭാഗത്തിലേക്ക് എത്തിക്കാതിരിക്കുന്നത് എങ്ങിനെ എന്നതായിരുന്നു ആരോഗ്യരംഗം നേരിട്ട പ്രധാന വെല്ലുവിളി. അതിനുകാരണമുണ്ട്. കാറ്റഗറി സി എന്ന് ഡോക്ടർമാർ വിളിക്കുന്ന ഗുരുതരനിലയിലേക്ക് എത്തപ്പെട്ട കോവിഡ് രോഗികളിൽ ചെറിയ ശതമാനം മാത്രമെ സാധാരണ ജീവിതത്തിലേക്ക് പിന്നീട് തിരിച്ചെത്തിയിട്ടുള്ളൂ. വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തേണ്ടിവന്നവരിൽ നല്ലൊരു ശതമാനം പേർ രോഗത്തിന് കീഴടങ്ങിയിട്ടുണ്ട്. തിരിച്ചെത്തിയവരിൽ വലിയൊരു വിഭാഗം കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നതും നമ്മൾ കണ്ടു.

മരുന്നുകൾ കൂടാതെ ഉപകരണങ്ങളുടെ പിന്തുണയോടെയാണ് കാറ്റഗറി സിയിൽ രോഗികളെ പരിചരിക്കുന്നത്. എ,ബി വിഭാഗങ്ങളിൽ പെടുന്ന രോഗികൾ വലിയ പ്രശ്നങ്ങൾ ഇല്ലാതെ രക്ഷപെട്ടു വന്നിട്ടുണ്ട്. ബി വിഭാഗത്തിൽ പെടുന്നവർക്ക് ശ്വാസതടസ്സം പോലുള്ള വിഷമതകൾ ഉണ്ടാകാറുണ്ടെങ്കിലും ശരീരം സ്വയം വൈറസിനെ പ്രതിരോധിച്ച് രോഗാവസ്ഥയിൽ നിന്നും മോചനം നേടും. ഈ ഘട്ടത്തിൽ വൈറൽ ലോഡ് കുറച്ചാൽ മരണസാധ്യതയുള്ള ഗുരുതരാവസ്ഥയിലേക്ക് രോഗികൾ പോകില്ല എന്ന് ഇപ്പോൾ നമുക്കറിയാം. തുടക്കത്തിൽ ഇത്തരം കാര്യങ്ങളിൽ നമുക്ക് വ്യക്തത ഇല്ലായിരുന്നു.

ഗുരുതരാവസ്ഥയിലേക്ക് കോവിഡ് രോഗി പോകാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വാക്സിനേഷനാണ്. കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനെടുത്തവരിൽ വളരെ അപൂർവം പേരെ ഗുരുതരാവസ്ഥയിലേക്ക് പോകുന്നുള്ളൂ. രണ്ട് ഡോസ് എടുത്തവരിൽ ഇതിന്റെ എണ്ണം പിന്നേയും കുറവാണ്. അതേസമയം കോവിഡ് വൈറസിലുണ്ടാകുന്ന ജനിതകമാറ്റം ഇടക്കെങ്കിലും ഇതിനെ പ്രവചനാതീതമാക്കുന്നു. മറ്റൊരു മാർഗം ആന്റിബോഡി കോക്ക്ടെയിൽ പോലെയുള്ള ചികിത്സകളാണ്. ഡെൽറ്റ പോലെയുള്ള വകഭേദം നമ്മുടെ കോശങ്ങളിൽ അതിവേഗത്തിൽ വൈറൽ ലോഡ് കൂട്ടാൻ പര്യാപ്തമാണ്. ഇവയെ തുടക്കത്തിൽ തന്നെ ന്യൂട്രലൈസ് ചെയ്യാൻ സഹായിക്കുന്ന മോളിക്യൂൾസാണ് ഇത്തരം മരുന്നുകളിൽ ഉള്ളത്. ഇത്തരം മോളിക്യൂൾസ് അടങ്ങിയ മോണോക്ലോണൽ ആന്റി ബോഡി ചികിത്സക്ക് നമ്മു‌‌ടെ നാട്ടിൽ അംഗീകവുമുണ്ട്. ഇതിന്റെ വ്യക്തിപരമായ അനുഭവം കൂടി പറഞ്ഞാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും.

കഴിഞ്ഞ ഒന്നര വർഷത്തെ പ്രതിരോധ ശ്രമങ്ങളെയാകെ തകർത്ത് ഇക്കഴിഞ്ഞ ഓഗസറ്റ് മുപ്പതിന് എന്റെ വീട്ടിലേക്കും കോവിഡ് വൈറസ് എത്തി. ഭാര്യയാണ് ആദ്യം പോസിറ്റീവായത്. പിറ്റേദിവസം വൈകീട്ടോടെ അവരുടെ സ്ഥിതി വഷളായി. ബ്രോങ്കൈറ്റിസും അലർജിക്ക് ന്യൂമോണിയയും ഗുരുതരമായി ബാധിച്ചതിനെ തുടർന്ന് കോവിഡ് കാലത്തിനു മുൻപ് ഭാര്യക്ക് ഓക്സിജൻ സഹായത്തോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. കോവിഡ് സ്ഥിരീകരിക്കുമ്പോൾ ആദ്യ ഡോസ് വാക്സിനെടുത്തിട്ട് രണ്ടാഴ്ച്ച തികഞ്ഞിരുന്നില്ല. പ്രതിരോധ ശേഷി നേരത്തെ തന്നെ കുറവായ ഒരാൾക്ക് ഇത്തരം ഒരു സാഹചര്യത്തിൽ കോവിഡ് പിടിപെടുന്നത് വലിയ റിസ്ക്കാണ്. അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചുള്ള എന്റെ അനുഭവം എന്നെ ആശങ്കയുടെ മണിക്കൂറുകളിലേക്കാണ് കൊണ്ടുപോയത്. കോവിഡിനെ അവർ അതിജീവിക്കില്ലെന്ന് എനിക്ക് തോന്നി. തൊട്ടടുത്ത മണിക്കൂറുകളിൽ തന്നെ ആന്റി ബോഡി കുത്തിവെപ്പായ കാസിരിവിമാബ്, ഇംഡെവിമാബ് കോക്ക്ടൈൽ നൽകാൻ ഞങ്ങൾ തീരുമാനിച്ചു. മരുന്നെടുത്ത് 14 മണിക്കൂറിനകം തന്നെ ഫ്ലൂവിന്റെ ലക്ഷണങ്ങളിൽ എഴുപത് ശതമാനത്തോളം കുറവുണ്ടായി. 48 മണിക്കൂറുകൾക്ക് ശേഷം അവർക്ക് അവശേഷിക്കുന്ന രോഗലക്ഷണങ്ങൾ കൂടി ഇല്ലാതായി.

മൂന്നാം തിയ്യതിയോടെ ഞാനും കോവിഡ് ബാധിതനായി. രണ്ട് ഡോസ് വാക്സിനെടുത്തിരുന്നെങ്കിലും ഡെൽറ്റ വകഭേദം എന്നെയും വെറുതെ വിട്ടില്ല. പനി ഒരുഘട്ടത്തിൽ 105 ഡിഗ്രി വരെയത്തി. നല്ലതോതിൽ തലകറക്കവുമുണ്ടായിരുന്നു. ഇതേ തുടർന്ന് ഞാനും ആന്റിബോഡി ചികിത്സ തേടാൻ തീരുമാനിച്ചു. ഏകദേശം പതിനാറ് മണിക്കൂർ കഴിഞ്ഞതോടെ എന്റെ രോഗലക്ഷണങ്ങളിൽ വലിയ കുറവുണ്ടായി. കോവിഡ് ബാധിച്ച് വൈറസ് ബാധ ശരീരത്തെ ആകമാനം കീഴ്പ്പെടുത്തുന്നതിന് മുൻപേ, അതായത് രോഗം സ്ഥിരീകരിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ പ്രതിരോധ മരുന്ന് സ്വീകരിക്കാൻ ഞാനും എന്റെ ഭാര്യയും എടുത്ത തീരുമാനമാണ് ഞങ്ങളുടെ ചികിത്സയിൽ നിർണ്ണായകമായത്. മുൻപ് ഇത്തരമൊരു തീരുമാനമെടുക്കാൻ നമ്മുടെ നാട്ടിലെ ഡോക്ടർമാർക്ക് കഴിഞ്ഞിരുന്നില്ല. ആൻ്റിബോഡി ചികിത്സ രീതിയെ പ്രോട്ടോക്കോളിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ടാണ് അത്. എന്നാൽ ഇന്ന് സ്ഥിതി മാറിയിട്ടുണ്ട്. കേരളം അതിന്റെ കോവി‍ഡ് ചികിത്സ മാർഗനിർദേശത്തിൽ ഈ ചികിത്സ രീതിയെ ഉൾപ്പെടുത്തിക്കഴിഞ്ഞു. അപകടത്തിലേക്ക് പോകുമെന്ന് ഡയഗനോസ് ചെയ്ത രോഗികൾക്ക് സമയം വൈകാതെ ചികിത്സ നൽകുക എന്നത് വളരെ പ്രധാനമാണ്. അതുവഴി മരണനിരക്ക് വളരെയധികം കുറക്കാനാകും.

(ഒറ്റപ്പാലം പി.കെ ദാസ് മെഡിക്കൽ കോളേജിലെ കൺസൾട്ടന്റ് ഇന്റൻസിവിസ്റ്റാണ് ലേഖകൻ)

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം