എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ലിന് വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. സമഗ്ര ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ തന്നെ അവതരിപ്പിച്ചേക്കും. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കരട് നിയമനിര്‍മ്മാണം പൂര്‍ത്തിയായതോടെയാണ് മന്ത്രിസഭ ബില്ല് പാസാക്കി ഇപ്പോള്‍ കരട് ബില്ല് പാര്‍ലമെന്റിന്‍ വെയ്ക്കാനുള്ള സാധ്യത തെളിഞ്ഞത്. രാജ്യത്തെ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേ സമയം തിരഞ്ഞെടുപ്പ് നടത്തുകയെന്നത് ലക്ഷ്യമിട്ടാണ് ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കുന്നത്.

പല സമയങ്ങളിലായാണ് രാജ്യത്ത് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിരവധി തവണ തിരഞ്ഞെടുപ്പ് നടത്തുന്നത് സാമ്പത്തിക ബാധ്യത കൂട്ടുന്നുവെന്ന് പറഞ്ഞാണ് ഒറ്റ തിരഞ്ഞെടുപ്പിലേക്ക് മോദി സര്‍ക്കാര്‍ കാര്യങ്ങള്‍ കൊണ്ടുവരുന്നത്. പല കാലങ്ങളിലായുള്ള തിരഞ്ഞെടുപ്പ് ചെലവ് വര്‍ധിപ്പിക്കുന്നുവെന്ന് മാത്രമല്ല രാജ്യ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഒരുരാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ആശയം അപ്രായോഗികമാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും നിലവില്‍ അധികാരത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളുടെ നിയമസഭാ കാലാവധി വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന വിമര്‍ശനവും ഇന്ത്യ മുന്നണി ഉയര്‍ത്തുന്നു. ബിജെപി രാഷ്ട്രീയ നേട്ടത്തിന് പ്രതിപക്ഷം ഭരണത്തിലുള്ള സര്‍ക്കാരുകളില്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ഇത്തരത്തിലൊരു ബില്ലുമായി മുന്നോട്ട് പോകുന്നതെന്നും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ബില്ലിനെ എതിര്‍ക്കുമെന്നും പ്രതിപക്ഷം വ്യക്തമാക്കിയതോടെ തന്നെ ലോക്‌സഭയിലും രാജ്യസഭയിലും കാര്യങ്ങള്‍ ചൂടുപിടിക്കും. ബിജെപിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലോക്‌സഭയിലും രാജ്യസഭയിലും ഇല്ലാത്തതിനാല്‍ എന്‍ഡിഎ മുന്നണിയിലെ എല്ലാ പാര്‍ട്ടികളുടെ പിന്തുണയും പുറത്തുനിന്നുള്ള പിന്തുണയും ആവശ്യമാണ്. ബില്ല് നിയമമാക്കി നടപ്പാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ അതിനിടയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സര്‍ക്കാരുകളുടെ നിയമസഭാ കാലാവധി നാലു വര്‍ഷം, മൂന്നു വര്‍ഷം, രണ്ടു വര്‍ഷം, ഒരു വര്‍ഷം എന്നിങ്ങനെ വെട്ടിക്കുറയ്‌ക്കേണ്ടി വരും.

ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്ന കേന്ദ്രസര്‍ക്കാര്‍, ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഘട്ടംഘട്ടമായി ഒരേസമയം തിരഞ്ഞെടുപ്പ് നടത്താനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് ഉന്നതതല സമിതിയുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും സെപ്റ്റംബറില്‍ അംഗീകരിച്ചിരുന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാജ്യവ്യാപകമായി സമവായമുണ്ടാക്കാനുള്ള ശ്രമത്തിന് ശേഷം 11 ശുപാര്‍ശകളാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. ഈ 11 ശുപാര്‍ശകളും കേന്ദ്രമന്ത്രിസഭാ പാസാക്കിയ കരടില്‍ നിര്‍ണായകമാണ്. ആ നിര്‍ദേശങ്ങള്‍ ഇതാണ്.

  • 1.ഓരോ വര്‍ഷവും ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് നടത്തുന്നത് സമ്പദ്വ്യവസ്ഥയെയും രാഷ്ട്രീയത്തെയും സമൂഹത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പാനലിന്റെ നിഗമനം. ഈ അമിത ഭാരം ലഘൂകരിക്കാന്‍ ഒരേസമയം തിരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുന്നു.
  • 2. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് തീയതികള്‍ നിര്‍ണയിക്കുന്നതാണ് ആദ്യ ഘട്ടം. തുടര്‍ന്ന്, മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ 100 ദിവസത്തിനുള്ളില്‍ ഇവയുമായി സമന്വയിപ്പിച്ച് നടത്തണം.
  • 3. ഒരു പൊതു തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന്, തുടര്‍ച്ചയായ സമന്വയം ഉറപ്പാക്കിക്കൊണ്ട്, ലോക്സഭ സമ്മേളിക്കുന്ന തീയതി ‘നിയുക്ത തീയതി’ ആയി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രപതി ഒരു വിജ്ഞാപനം പുറപ്പെടുവിച്ചേക്കാം.
  • 4.അടുത്ത പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുതുതായി രൂപീകരിക്കുന്ന സംസ്ഥാന അസംബ്ലികളുടെ കാലാവധി ചുരുക്കും.
  • 5. ഈ പരിഷ്‌കാരങ്ങളുടെ വിജയകരമായ നിര്‍വ്വഹണത്തിന് മേല്‍നോട്ടം വഹിക്കാനും നടപടി ഉറപ്പാക്കാനും ഒരു നിര്‍വ്വഹണ സംഘം രൂപീകരിക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു.
  • 6. പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിന് ആര്‍ട്ടിക്കിള്‍ 324 എ അവതരിപ്പിക്കാനും എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഏകീകൃത വോട്ടര്‍ റോളും ഫോട്ടോ ഐഡി കാര്‍ഡും സൃഷ്ടിക്കുന്നതിനായി ആര്‍ട്ടിക്കിള്‍ 325 ന് ഭേദഗതിക്കും നിര്‍ദ്ദേശിക്കുന്നു.
  • 7.സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവരും, എന്നാല്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭയുടെ കാലാവധി അടുത്ത പൊതുതിരഞ്ഞെടുപ്പ് വരെ മാത്രമേ നീണ്ടുനില്‍ക്കാന്‍ അനുവദിക്കാവൂ.
  • 8. ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതാണ് പ്രാരംഭ ഘട്ടം. സംസ്ഥാന, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ കഴിഞ്ഞ് 100 ദിവസത്തിനകം മുനിസിപ്പല്‍, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് രണ്ടാം ഘട്ടം.
  • 9. തൂക്കുസഭയോ അവിശ്വാസ പ്രമേയമോ ഉണ്ടായാല്‍ പുതിയ തിരഞ്ഞെടുപ്പിനായി സമിതി ശുപാര്‍ശ ചെയ്യുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്സഭ മുമ്പത്തെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവ് സേവിക്കും. അതേസമയം നേരത്തെ പിരിച്ചുവിട്ടില്ലെങ്കില്‍ ലോക്സഭയുടെ കാലാവധി തീരുന്നത് വരെ സംസ്ഥാന അസംബ്ലികള്‍ക്ക് തുടരും.
  • 10.കാര്യക്ഷമമായ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് ഉറപ്പാക്കുന്നതിന് ഇവിഎമ്മുകളും വിവിപാറ്റുകളും പോലുള്ള അവശ്യ ഉപകരണങ്ങളുടെ സംഭരണത്തിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപദേശിക്കുന്നു.
  • 11.എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും ഏകീകൃത വോട്ടര്‍ റോളും ഐഡി കാര്‍ഡ് സംവിധാനവും കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു, അതിന് സംസ്ഥാനങ്ങളുടെ അംഗീകാരത്തിന് വിധേയമായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ