മോദി മന്ത്രിസഭയിലെ താക്കോല്‍ സ്ഥാനങ്ങള്‍ ബിജെപിയ്ക്ക് തന്നെ?; മാറ്റമില്ലാതെ അതേ വകുപ്പുമായി അമിത് ഷാ, രാജ്‌നാഥ് സിങ്, നിധിന്‍ ഗഡ്കരി; 11 മണിക്കൂറിന്റെ മാരത്തോണ്‍ ചര്‍ച്ചയില്‍ ഉറപ്പിച്ച് ബിജെപി

മോദി 3.0യില്‍ ബിജെപി തന്നെ പ്രധാന വകുപ്പുകള്‍ കൈവശപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ബിജെപി യോഗത്തില്‍ തീരുമാനമായി. 11 മണിക്കൂര്‍ നീണ്ട യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയും പാര്‍ട്ടിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും പങ്കെടുത്തു. എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്കും നിതീഷ് കുമാറിന്റെ ജെഡിയുവിനും കുറഞ്ഞത് ഒരു ക്യാബിനറ്റ് ബെര്‍ത്തും ഒരു സഹമന്ത്രിസ്ഥാനവും മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്‍ഡിഎ നേതാക്കള്‍ വലിയ സമ്മര്‍ദ്ദ തന്ത്രവുമായി ചുറ്റുമുണ്ട്. 7 സീറ്റുകള്‍ നേടിയ ഏക്‌നാഥ് ഷിന്‍ഡേയുടെ ശിവസേനയും 5 സീറ്റ് നേടിയ ചിരാഗ് പസ്വാന്റെ എല്‍ജെപിയും മന്ത്രിസ്ഥാനത്തിനായി പിടിവലി നടത്തുമ്പോള്‍ മോദി 3.0 യില്‍ ആരൊക്കെ താക്കോല്‍ സ്ഥാനത്ത് ഉണ്ടാകുമെന്ന് എന്‍ഡിഎ ഉന്നത വൃത്തങ്ങള്‍ ആലോചനയിലാണ്.

ബിജെപി പ്രധാന മന്ത്രിസ്ഥാനങ്ങളില്‍ രണ്ടാം മന്ത്രിസഭയിലെ പ്രധാനികളെ നിലനിര്‍ത്തിയേക്കും. സ്ഥാനമൊഴിയുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, റോഡ്സ് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ തങ്ങളുടെ വകുപ്പുകള്‍ നിലനിര്‍ത്തിയേക്കാനാണ് സാധ്യത. രാജ്യസഭാ എംപിമാരായ നിര്‍മല സീതാരാമനും ഡോ എസ് ജയശങ്കറും തങ്ങളുടെ വകുപ്പുകള്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ബിജെപി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ഇന്ന് വൈകിട്ട് 7.15ന് പ്രധാനമന്ത്രി മോദി സത്യപ്രതിജ്ഞ ചെയ്ത് അതികാരത്തിലേറും. കഴിഞ്ഞ രണ്ട് കുറിയും ബിജെപിയ്ക്ക് കേവലഭൂരിപക്ഷം ഉണ്ടായിരുന്നെങ്കില്‍ ഇക്കുറി തൂക്കുമന്ത്രിസഭയാണ് അധികാരത്തില്‍ വരുന്നത്. സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി, മന്ത്രിമാരാകാന്‍ പോകുന്നവര്‍ക്കായി പ്രധാനമന്ത്രി തന്റെ വസതിയില്‍ ചായ സല്‍ക്കാരം സംഘടിപ്പിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കേരളത്തില്‍ താമര വിരിയിച്ച സുരേഷ് ഗോപിയും പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുടുംബത്തിനൊപ്പം ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസ്ഥാനം കേരളത്തില്‍ നിന്നുള്ള എംപിയ്ക്ക് കിട്ടുമെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയില്‍ നിന്ന് പശ്ചിമ ഡല്‍ഹി എംപി കമല്‍ജീത് സെഹ്രാവത്, ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, മധ്യപ്രദേശ് നേതാക്കളായ ശിവരാജ് സിംഗ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളായ സര്‍ബാനന്ദ സോനോവാളും കിരണ്‍ റിജിജുവും മന്ത്രിമാരായി തിരിച്ചെത്തിയേക്കുമെന്നും വിവരമുണ്ട്. ജി കിഷന്‍ റെഡ്ഡി, ശോഭ കരന്ദ്ലാജെ, ബി എല്‍ വര്‍മ, ബന്ദി സഞ്ജയ് കുമാര്‍, നിത്യാനന്ദ് റായ് എന്നിവരും മന്ത്രിസ്ഥാനത്തേക്കുള്ള ചര്‍ച്ചയിലുള്ള മറ്റ് പേരുകളാണ്.

എന്‍ഡിഎയിലെ മറ്റ് ചെറിയ സഖ്യകക്ഷികളായ എച്ച് ഡി കുമാരസ്വാമിയുടെ ജെഡിഎസ്, അനുപ്രിയ പട്ടേലിന്റെ അപ്‌നാ ദല്‍ (സോണലാല്‍), ജയന്ത് ചൗധരിയുടെ ആര്‍എല്‍ഡി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കേണ്ട അവസ്ഥയിലാണ് ബിജെപി. ആരേയും പിണക്കാന്‍ പറ്റാത്ത അവസ്ഥയിലും ഗതികേടിലും സഖ്യകക്ഷികളുടെ സമ്മര്‍ദ്ദത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ആദ്യമായി വീഴേണ്ടി വരുന്ന സ്ഥിതിയിലാണ് മോദി 3.0 ക്യാബിനെറ്റ്.

Latest Stories

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു