ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ. 45-ാം വയസിലാണ് 22 വർഷം നീണ്ടുനിന്ന കരീയറിൽനിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രോഹൻ വിരമിക്കൽ പ്രഖ്യാപിച്ചത്.
കുറിപ്പ് ഇങ്ങനെ
വിട, എന്നാലിത് അവസാനമല്ല. ജീവിതത്തിന് അർത്ഥം പകർന്നതിന് എങ്ങനെയാണ് വിട ചൊല്ലാനാവുക? മറക്കാനാവാത്ത 20 വർഷങ്ങൾക്കുശേഷം ഞാനെന്റെ റാക്കറ്റ് ഔദ്യോഗികമായി മാറ്റിവയ്ക്കുകയാണ്. ഇതെഴുതുമ്പോൾ എന്റെ ഹൃദയം ഭാരമുള്ളതായി തോന്നുന്നു, ഒപ്പം നന്ദിയുള്ളതും. കൂർഗിലെ ചെറിയ പട്ടണത്തിൽ നിന്ന് എന്റെ യാത്ര ആരംഭിച്ചത്, സെർവ് ശക്തിപ്പെടുത്താൻ തടിക്കഷണങ്ങൾ മുറിച്ചത്, സ്റ്റാമിന വർദ്ധിപ്പിക്കാൻ കോഫി എസ്റ്റേറ്റുകളിലൂടെ ഓടിയത്, തകർന്ന കോർട്ടുകളിൽ സ്വപ്നങ്ങളെ പിന്തുടർന്നത്, ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളുടെ വെളിച്ചത്തിന് കീഴിൽ നിന്നത്- ഇന്നതെല്ലാം അവിശ്വസനീയമായി തോന്നുന്നു.
ടെന്നീസ് എനിക്ക് വെറുമൊരു കളി മാത്രമായിരുന്നില്ല, മറിച്ച് എനിക്ക് ജീവിക്കാൻ ലക്ഷ്യബോധം തന്നു, തകർച്ചയിൽ ശക്തി പകർന്നു, ലോകം മുഴുവൻ സംശയിച്ചപ്പോൾ എന്നെ വിശ്വസിച്ചു. ഓരോ തവണയും ഞാൻ കോർട്ടിലേയ്ക്ക് ചുവടുവച്ചപ്പോൾ എന്നെ സ്ഥിരോത്സാഹം പഠിപ്പിച്ചു, എഴുന്നേൽക്കാനുള്ള മനക്കരുത്ത് നൽകി, പോരാടാനുള്ള കഴിവ് തന്നു, എല്ലാറ്റിനുമുപരി, ഞാൻ എന്തിനാണ് തുടങ്ങിയതെന്നും ഞാൻ ആരാണെന്നും എന്നെ ഓർമ്മിപ്പിച്ചു.
രണ്ട് ഗ്രാന്സ്ലാം ഡബിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുള്ള രോഹന് ബൊപ്പണ്ണ ഡബിൾസിൽ മുൻ ലോക ഒന്നാം നമ്പർ താരം കൂടിയായിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കൂടിയ താരവുമായിരുന്നു ബൊപ്പണ്ണ. എടിപി ടൂറിൽ 26 ഡബിൾസ് കിരീടങ്ങൾ ബൊപ്പണ്ണ സ്വന്തമാക്കിയിരുന്നു. മൂന്ന് ഒളിമ്പിക്സുകളിൽ ഇന്ത്യക്കായി മത്സരിച്ച ബൊപ്പണ്ണ 2002 മുതൽ 2023 വരെ ഇന്ത്യയുടെ ഡേവിസ് കപ്പ് ടീം അംഗമായിരുന്നു.
പാരീസ് മാസ്റ്റേഴ്‌സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു.