ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് കിങ്സിന് ജയം. ആറു വിക്കറ്റിനാണ് പഞ്ചാബ് വിജയിച്ചത്. ഡൽഹി ഉയർത്തിയ 264 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന പഞ്ചാബ് ഏഴ് പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ടി 20 ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ റൺസ് ചേസ് ആണിത്.
36 പന്തിൽ 71 റൺസ് നേടിയ ശ്രേയസ് അയ്യർ, 26 പന്തിൽ 76 റൺസ് നേടിയ പ്രഭ്സിമ്രാൻ, 41 റൺസ് നേടിയ പ്രിയാൻഷ് ആര്യ എന്നിവരുടെ മികവിലാണ് പഞ്ചാബ് ലക്ഷ്യം മറികടന്നത്. കെ എൽ രാഹുൽ 67 പന്തിൽ ഒമ്പത് സിക്‌സറും 16 ഫോറുകളും അടക്കം 152 റൺസാണ് പുറത്താകാതെ നേടിയത്. നിതീഷ് റാണ 44 പന്തിൽ 11 ഫോറുകളും നാല് സിക്സറുകളും അടക്കം 91 റൺസ് നേടി മടങ്ങി. മത്സരശേഷം ശ്രേയസ് സംസാരിച്ചു.
‘ഞങ്ങൾക്ക് നേടേണ്ടത് അവർ നേടിയതിനേക്കാൾ ഒരു റൺസ് മാത്രമാണ് അത് ഞങ്ങൾ നേടും എന്ന് വിശ്വസിച്ചിരുന്നു. ഇതാണ് ടീം സ്പിരിറ്റും. മാത്രമല്ല കെ എൽ രാഹുൽ എന്ത് മനോഹരമായിട്ടാണ് ബാറ്റ് ചെയ്തത്. രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ അദ്ദേഹം റൺസ് കണ്ടെത്താൻ കഷ്ടപെടുന്നതായി തോന്നിയതേയില്ല. അപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റുമെന്ന്’ ശ്രേയസ് അയ്യർ പറഞ്ഞു.