ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 7 റൺസ് വിജയം. ഇതോടെ ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് പ്രവേശിച്ചു. ഇരു ടീമുകളുടെയും ബാറ്റ്‌സ്മാൻമാരുടെ വെടിക്കെട്ട് പ്രകടനത്തിനാണ് ആരാധകർ സാക്ഷിയായത്. ഇന്ത്യക്ക് വേണ്ടി മലയാളി താരം സഞ്ജു സാംസൺ തകർപ്പൻ പ്രകടനം നടത്തിയത് മലയാളി ആരാധകർക്ക് ഇരട്ടി മധുരമേകുന്നതാണ്.
ഇപ്പോഴിതാ മൈതാനത്തെ പോരാട്ടവീര്യം കൊണ്ട് മാത്രമല്ല, തന്റെ വലിയ മനസ്സ് കൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് സഞ്ജു സാംസൺ. ഈ അവാർഡ് തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ജസ്പ്രീത് ബുംറയ്ക്കുള്ളതാണെന്നുമാണ് സഞ്ജു പ്രതികരിച്ചത്.
“ബുംറ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ നിൽക്കില്ലായിരുന്നു. ഈ അവാർഡ് ജസ്പ്രീത് ബുംറയ്ക്ക് സമർപ്പിക്കുന്നു. അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ, ഞാൻ ഇപ്പോൾ ഇവിടെ (വിജയിയായി) നിൽക്കില്ലായിരുന്നു. ഈ തലമുറ കണ്ട ഏറ്റവും മികച്ച ബൗളറാണ് ബുംറ.”
അവാർഡ് എന്റേതല്ല, ബുംറയുടേതാണ്; സഞ്ജു സാംസൺ പറഞ്ഞു.
സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. താരം 42 പന്തിൽ 8 ഫോറും 7 സിക്‌സും അടക്കം 89 റൺസാണ് അടിച്ചെടുത്തത്. കൂടാതെ ഇന്ത്യക്കായി ശിവം ദുബൈ 43 റൺസും, ഇഷാൻ കിഷൻ 39 റൺസും, ഹാർദിക് പാണ്ട്യ 27 റൺസും, തിലക്ക് വർമ്മ 21 റൺസും നേടി വെടിക്കെട്ട് പ്രകടനം നടത്തി. ബോളിങ്ങിൽ ഇന്ത്യക്കായി ഹാർദിക് പാണ്ട്യ രണ്ട് വിക്കറ്റുകളും, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.