ഏഷ്യൻ ഗെയിംസ് സെമി ഫൈനലിൽ നടന്നത് വമ്പൻ അട്ടിമറി. പാകിസ്ഥാനെ അട്ടിമറിച്ച് ക്രിക്കറ്റ് ലോകത്തിന് ഞെട്ടൽ സമ്മാനിച്ചിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. ഫൈനലിൽ അവർ ഇന്ത്യയെ നേരിടും . നാല് വിക്കറ്റിനാണ് അഫ്ഗാൻ പാകിസ്ഥാനെ തോൽപിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 116 റൺസ് വിജയലക്ഷ്യം അഫ്ഗാനിസ്ഥാൻ 17.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു.
ടൂർണമെന്റിൽ പൂർണ ആധിപത്യത്തിൽ ജയിച്ച ഇന്ത്യയെ ഫൈനൽ മത്സരത്തിൽ നേരിടുക വെല്ലുവിളി നിറഞ്ഞ കാര്യം ആണെങ്കിലും അഫ്ഗാനിസ്ഥാൻ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും എന്ന കാര്യത്തിൽ യുവതൊരു സംശയവും ഇല്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ മൂന്ന് ഓവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഫരീദ് അഹമ്മദാണ് തകർത്തെറിഞ്ഞത് . കൈ്വസ് അഹമ്മദും സഹീർ ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
പാകിസ്ഥാനായി 24 റൺസെടുത്ത ഓപ്പണർ ഒമൈർ യൂസഫ് ഭേദപ്പെട്ട പ്രകടനം നടത്തിയപ്പോൾ ബാക്കി താരങ്ങൾ നിരാശപ്പെടുത്തി. മറുപടി ബാറ്റിംഗിൽ നാല് ഫോറും രണ്ട് സിക്‌സും സഹിതം 39 റൺസെടുത്ത നൂർ അലി സദ്‌റാൻ അഫ്ഗാനിസ്ഥാനെ വിജയവര കടക്കാൻ സഹായിച്ചു. കൂടാതെ 19 പന്തിൽ ഒരു ഫോറും മൂന്ന് സിക്‌സ് സഹിതം പുറത്താകാതെ 26 റൺസെടുത്ത ക്യാപ്റ്റൻ ഗുൽബാദിൻ നായിമിന്റെ പ്രകടനവും നിർണ്ണായകമായി. പാകിസ്ഥാനായി അറഫാത്ത് മിൻഹാസ് മൂന്ന് ഓവറിൽ 11 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഉസ്മാൻ ഖ്വാദിർ നാല് ഓവറിൽ 20 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്ത്യ – പാകിസ്ഥാൻ ഫൈനൽ മത്സരം പ്രതീക്ഷിച്ചവർ നിരാശരായെങ്കിലും ഇന്ത്യൻ സ്വർണ മെഡൽ നേടുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.