കേപ്ടൗണിലെ ന്യൂലാൻഡ്സ് പിച്ച് നൽകിയ അനുഭവപാഠങ്ങളുമായി വിരാട് കോഹ്ലിയും ടീമും ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാം ടെസ്റ്റിന് ഇറങ്ങും. ദക്ഷിണാഫ്രിക്ക ഇന്നിങ്സ് ജയം ശീലമാക്കിയ സൂപ്പർ സ്പോർട് പാർക് സ്റ്റേഡിയത്തിലാണ് പോരാട്ടം നടക്കുക.
പേസർമാരുടെ മറ്റൊരു പറുദീസ തന്നെയാണ് ഇവിടം. മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ കളി ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ഇന്ത്യക്ക് സെഞ്ചൂറിയനിൽ തിരിച്ചുവരവ് അനിവാര്യമാണ്. ഏഷ്യൻ വൻകരയിൽനിന്നുള്ള സന്ദർശകർക്കെല്ലാം ഇൗ മണ്ണിൽ ഇന്നിങ്സിനായിരുന്നു തോൽവി. 2010ൽ ഇന്ത്യ കളിച്ചപ്പോഴും കഥ മാറിയില്ല.
എം.എസ്. ധോണി നയിച്ച, സചിനും ദ്രാവിഡും ലക്ഷ്മണും സെവാഗും അടങ്ങിയ ടീം അന്ന് കീഴടങ്ങിയത് ഇന്നിങ്സിനും 25 റൺസിനും. അതേ മണ്ണിലാണ് വിരാട് കോഹ്ലിയുടെ സംഘം ജീവന്മരണ പോരാട്ടത്തിനെത്തുന്നത്. കേപ്ടൗണിൽ ബൗളർമാർ നിറഞ്ഞാടിയെങ്കിലും ബാറ്റ്സ്മാൻമാർ കീഴടങ്ങിയതിെൻറ ഭയപ്പെടുത്തുന്ന ഒാർമകളുടെ പരിഹാരത്തിനാണ് ആരാധകരുടെ കാത്തിരിപ്പ്.