ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മൂന്നാം ടി-20 യിൽ 7 വിക്കറ്റുകൾക്ക് വിജയിച്ച് ഇന്ത്യ പരമ്പരയിൽ മുന്നിട്ട് നിൽക്കുന്നു. ബോളർമാരുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് വിജയിക്കാൻ നിർണായകമായത്. ഹർഷിത് റാണ, അർശ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ഹർദിക് പാണ്ട്യ, ശിവം ദുബൈ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും നേടി.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടി20 യിലും സഞ്ജു സാംസണിന് ഇലവനിൽ അവസരം ലഭിച്ചില്ല. ഓപണിംഗിൽ ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പിംഗിൽ ജിതേഷ് ശർമയുമാണ് ഇറങ്ങിയത്. ഇപ്പോഴിതാ സഞ്ജുവിന് പകരം ഗില്ലിനെ തന്നെ ആ സ്ഥാനത്ത് നിലനിർത്തണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ.
ഓപ്പണറെന്ന നിലയില്‍ നിരാശപ്പെടുത്തുന്നുവെങ്കിലും ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി അവസരം നല്‍കണമെന്നാണ് രവിചന്ദ്രൻ അശ്വിൻ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം അവസാന രണ്ട് മത്സരങ്ങളിൽ കൂടി ഗില്ലിന് ഫോമിലാവാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമില്‍ നിന്നൊഴിവാക്കുകയെന്ന തീരുമാനം എടുക്കണമെന്നും അശ്വിന്‍ പറഞ്ഞു.