നാളുകൾ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച വെക്കുന്നത്. ആഭ്യന്തര മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് താരം. ന്യുസിലാൻഡിനെതിരെ നടന്ന പരമ്പരയിലും, ഓസ്‌ട്രേലിയക്കെതിരെ നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിലും മോശമായ ബാറ്റിംഗ് പ്രകടനവും ക്യാപ്റ്റൻസിയും കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യക്ക് പുറത്താകേണ്ടി വന്നു.
ഇതോടെ ബിസിസിഐ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോയി. താരങ്ങൾ എല്ലാവരും തന്നെ ആഭ്യന്തര ടൂർണമെന്റുകളിൽ കളിക്കണം എന്നാണ് ബിസിസിഐയുടെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. അതിനു ഭാഗമായി വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, യശസ്‌വി ജയ്‌സ്വാൾ എന്നിവർ രഞ്ജി ട്രോഫിയുടെ ഭാഗമായി കളിക്കുകയാണ്.
എന്നാൽ രഞ്ജിയിലും രോഹിതിന് രക്ഷയില്ല. ജമ്മു കാശ്മീരിനെതിരെ നടന്ന മത്സരത്തിൽ മുംബൈക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് 19 പന്തിൽ മൂന്ന് റൺസിന് ഔട്ടായി. ഉമർ നാസിറിന്റെ പന്തിൽ പരാസ് ഡോഗ്രയ്ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. കൂടാതെ ഓപണിംഗിൽ ഇറങ്ങിയ യശസ്‌വി ജൈസ്വാളും പെട്ടന്ന് തന്നെ മടങ്ങി. 8 പന്തിൽ 4 റൺസാണ് താരത്തിന്റെ സംഭാവന.
ഇതോടെ രോഹിതിന് നേരെ വിമർശനവുമായി ആരാധകർ രംഗത്തെത്തി. താൻ എത്രയും പെട്ടന്ന് തന്നെ അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കണം എന്നാണ് ആരാധകരുടെ ആവശ്യം. പക്ഷെ ഉടനെ വിരമിക്കൽ നടത്തില്ല എന്ന് ബോർഡർ ഗവാസർ ട്രോഫിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞിരുന്നു.