ഫെബ്രുവരി മാസം മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ ഐസിസിക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ. ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പ് ആരും കാണില്ലെന്നും ആളുകൾക്ക് താൽപര്യം നഷ്ടമായെന്നുമാണ് താരം പറഞ്ഞത്. അതിന്റെ കാരണവും അശ്വിൻ വിശദീകരിച്ചു.
“ഇത്തവണ ടി20 ലോകകപ്പ് ആരും കാണാൻ പോകുന്നില്ല. ഇന്ത്യ–അമേരിക്ക, ഇന്ത്യ–നമീബിയ തുടങ്ങിയ മത്സരങ്ങളൊക്കെ ആരാധകരെ ലോകകപ്പിൽ നിന്ന് അകറ്റും. മുൻപ് നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് നടന്നിരുന്നത്. അതുകൊണ്ടുതന്നെ ആളുകൾക്ക് കാണാൻ കൂടുതൽ താൽപര്യമുണ്ടായിരുന്നു. മുൻപ് ഇംഗ്ലണ്ടും ശ്രീലങ്കയുമൊക്കെയായിരുന്നു ആദ്യ റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ. അത് കുറേക്കൂടി നല്ലതായിരുന്നു”
“ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് 1996,1999, 2003 കാലഘട്ടങ്ങളിൽ ടി20 ലോകകപ്പ് എല്ലാ നാല് വർഷം കൂടുമ്പോഴുമാണ് നടന്നിരുന്നത്. ലോകകപ്പ് കാർഡുകളൊക്കെ ശേഖരിച്ച് ടൂർണമെൻ്റിന് വേണ്ടി കാത്തിരിക്കുമായിരുന്നു. ഈ പ്രതീക്ഷ സ്വാഭാവികമായി ഉണ്ടാവുന്നതായിരുന്നു. 2027 ലോകകപ്പിന് ശേഷം ഏകദിനത്തിൻ്റെ ഭാവിയെപ്പറ്റി എനിക്ക് ആശങ്കയുണ്ട്” അശ്വിൻ പറഞ്ഞു.
2026-ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), റിങ്കു സിംഗ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹർഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷൻ.