അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. ഇക്കാലയളവിൽ മെച്ചപ്പെട്ട ഭരണാധികാരം ആയിരിക്കും തങ്ങൾ കാഴ്ചവെക്കുക എന്ന പ്രഖ്യാപനത്തോടെ എത്തിയ ഭരണകൂടം എന്തായാലും നിരാശപെടുത്തുകയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന ആക്രമണങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും അസ്വസ്ഥമാക്കുന്നുണ്ട്. സാമ്പത്തികമായി ആകെ തകർന്ന് നിൽക്കുന്ന റആജ്യത്ത് ആകെ ലഭിക്കുന്ന ആശ്വാസം ക്രിക്കറ്റിലൂടെകിട്ടുന്ന ജയങ്ങളിലാണ്, അതും ആഘോഷിക്കാൻ സമ്മതിപ്പിക്കില്ല എന്ന് വെച്ചാൽ.
ഇന്നലെ പാകിസ്താനെതിരെ നടന്ന മത്സരത്തിൽ അഫ്ഗാൻ തകർപ്പൻ ജയം നേടിയിരുന്നു. ഇംഗ്ലണ്ടിന് എതിരെയുള്ള ജയത്തിന് പിന്നാലെ പാകിസ്ഥാനെ തകർത്തെറിഞ്ഞ അവർ വിസ്മയം തീർക്കുമ്പോൾ രാജ്യത്തെ ജനങ്ങൾക്ക് ആഘോഷം ആയിരുന്നു. എന്നാൽ താലിബാന് അതൊന്നും ഇഷ്ടപ്പെട്ടില്ല. അവർ നൃത്തം ചെയ്ത് ആഘോഷിക്കരുതെന്നാണ് ഭരണത്തിലുള്ള താലിബൻ നൽകിയിരിക്കുന്ന നിർദേശം. ഇത്തരത്തിൽ ആഘോഷിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് പറയപ്പെടുന്നു. വണ്ടിയിലെത്തിയ ഒരു ആരാധകനെ ഉപദ്രവിക്കുന്നതും വീഡിയോകളിൽ കാണാം. എന്തായാലും വലിയ വിമർശനമാണ് താലിബാൻ ഇതിന് പിന്നാലെ നേരിടുന്നത്.
മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.
ഇന്നലെ നടന്ന മത്സരത്തിൽ ബാബർ അസമും കൂട്ടരും അഫ്ഗാനിസ്ഥാനെതിരെ തങ്ങളുടെ ആദ്യ ഏകദിന തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ ടീമിനെതിരെ വലിയ വിമർശനമാണ് ലോകത്തിന്റെ പല കോണുകളിൽ നിന്നും വരുന്നത്. പാകിസ്താന്റെ ഇതിഹാസങ്ങൾ അടക്കം പലരും തോൽവിയിൽ അസ്വസ്ഥരാണ്. മൂന്ന് മത്സരങ്ങൾ ഇതിനകം തന്നെ പരാജയപ്പെട്ട ടീമിന് മുന്നോട്ടുള്ള യാത്ര കഠിനമാകാനുള്ള സാധ്യതകൾ കൂടുതൽ ആണെന്ന് പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലം ആകുകയും ചെയ്താൽ മാത്രമേ ടീമിന് ഇനി ജയസാധ്യതകൾ ഉള്ളു.