ഇവനാര് മിയാന്‍ദാദോ അതോ ക്ലൂസ്‌നറോ ?, മൂക്കത്ത് വിരല്‍വെച്ച് ആരാധകര്‍

ഐപിഎല്‍ റൗണ്ട് റോബിന്‍ ലീഗിലെ അവസാന മത്സരങ്ങളിലൊന്നില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ആവേശ് ഖാനെ സിക്‌സിന് പറത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് അത്ഭുത ജയം സമ്മാനിച്ച യുവ ബാറ്റര്‍ ശ്രീകര്‍ ഭരത്താണ് ഇപ്പോള്‍ ക്രിക്കറ്റ് വൃത്തങ്ങളുടെ സംസാരവിഷയം. ആവേശിനെ ലോംഗ് ഓണിന് മുകളിലൂടെ സിക്‌സിന് ശിക്ഷിച്ച് അവസാന പന്തിലെ അഞ്ച് എന്ന ലക്ഷ്യം ശ്രീകര്‍ എത്തിപ്പിടിക്കുന്നത് അതിശയത്തോടെയാണ് ക്രിക്കറ്റ് പ്രേമികള്‍ കണ്ടിരുന്നത്. കളി കഴിഞ്ഞപ്പോള്‍ അവര്‍ ചോദിച്ചു, ഇവന്‍ ജാവേദ് മിയാന്‍ദാദോ അതോ ലാന്‍സ് ക്ലൂസ്‌നറോ ?

1986 ഏഷ്യ കപ്പ് ഫൈനലിലാണ് ജാവേദ് മിയാന്‍ദാദിനെ ഇന്ത്യക്കാരുടെ മനസിലെ എക്കാലത്തെയും പേടിസ്വപ്‌നമാക്കിയ ആ വിഖ്യാത സിക്‌സര്‍ പിറന്നത്. പരമ്പരാഗത വൈരികള്‍ തമ്മിലെ കലാശപ്പോരിന്റെ അവസാന പന്തില്‍ പാക്കിസ്ഥാന് വേണ്ടത് നാല് റണ്‍സ്. ഇന്ത്യന്‍ പേസര്‍ ചേതന്‍ ശര്‍മ്മയെ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സിന് പായിച്ച മിയാന്‍ദാദ് പാക് ടീമിന് എന്നെന്നും ഓര്‍ത്തുവയ്ക്കാനുള്ള ജയം സമ്മാനിച്ചു. ഇന്ത്യന്‍ ആരാധകരുടെ മനസിനെ ഇന്നും മിയാന്‍ദാദിന്റെ സിക്‌സര്‍ കുത്തിനോവിച്ചുകൊണ്ടിരിക്കുന്നു.

ഒരുകാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളായിരുന്നു ദക്ഷിണാഫ്രിക്കയുടെ ലാന്‍സ് ക്ലൂസ്‌നര്‍. 1999ല്‍ നേപ്പറിയില്‍ നടന്ന ഏകദിനത്തില്‍ അവസാന പന്തിലെ സിക്‌സിലൂടെ ന്യൂസിലന്‍ഡിനെ ക്ലൂസ്‌നര്‍ ഞെട്ടിച്ചുകളഞ്ഞു. നാല് റണ്‍സായിരുന്നു അവസാന ബോളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടിയിരുന്നത്. കിവി പേസര്‍ ഡിയോണ്‍ നാഷിനെ ഗാലറിയിലെത്തിച്ച് ക്ലൂസ്‌നര്‍ സ്‌റ്റൈലായി മത്സരം ഫിനിഷ് ചെയ്യുമ്പോള്‍ ഗാലറി തരിച്ചിരുന്നു.

2006ല്‍ സിംബാബ്‌വെയുടെ ബ്രണ്ടന്‍ ടെയ്‌ലര്‍ അവസാന പന്തിലെ സിക്‌സിലൂടെ ബംഗ്ലാദേശിനുമേല്‍ തന്റെ ടീമിന് ജയം നേടിക്കൊടുത്തു. അഞ്ച് റണ്‍സ് വേണ്ടിയിരുന്നപ്പോഴാണ് മഷ്‌റഫെ മൊര്‍ത്താസയെ അടിച്ചുപറത്തിയ ടെയ്‌ലര്‍ സിംബാബ്‌വെയെ വിജയതീരമണച്ചത്. ലാന്‍സ് ക്ലൂസ്‌നറെയോ ബ്രണ്ടന്‍ ടെയ്‌ലറെയൊ പോലെ വമ്പനടിക്കാരന്‍ ആയിരുന്നില്ല വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ശിവനാരായണ്‍ ചന്ദര്‍പോള്‍. എങ്കിലും അവസാന പന്തില്‍ സിക്‌സ് നേടി അത്ഭുതം സൃഷ്ടിച്ചവരുടെ കൂട്ടത്തില്‍ ചന്ദര്‍പോളുമുണ്ട്.

2008ല്‍ പോര്‍ട്ട് ഓഫ് സ്‌പെയ്‌നിലെ കളത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ സിക്‌സ് പറത്തിയ ചന്ദര്‍പോള്‍ വിന്‍ഡീസിന് ഉജ്ജ്വല ജയം സമ്മാനിച്ചു. ആറ് റണ്‍സ് വേണ്ടിയിരുന്ന നേരത്താണ് ചന്ദര്‍പോളിന്റെ മാജിക്. ചന്ദര്‍പോള്‍ സിക്‌സിനു ശിക്ഷിച്ച ബോളര്‍ ചില്ലറക്കാരനല്ല. ലങ്കന്‍ പേസ് ഇതിഹാസം ചാമിന്ദ വാസാണ് ദുരന്തനായകന്റെ വശത്തു നിന്നത്.

അയര്‍ലന്‍ഡിനെതിരെ സിംബാബ്‌വെയുടെ എഡ് റെയ്ന്‍സ് ഫോര്‍ഡും (2010) ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയുടെ റ്യാന്‍ മക്‌ലാരനും (2013) ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന്റെ നതാന്‍ മക്കുലവും (2013) സമാന നേട്ടം ആവര്‍ത്തിച്ചിട്ടുണ്ട്. കെവിന്‍ ഒബ്രിയാന്‍, ജയിംസ് ഫ്രാങ്ക്‌ളിന്‍ രംഗന ഹെറാത്, എന്നിവര്‍ ആ മത്സരങ്ങളിലെ ഹതഭാഗ്യരായ ബോളര്‍മാരായിത്തീര്‍ന്നു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ