രവീന്ദ്ര ജഡേജയും സഞ്ജു സാംസണും ഉൾപ്പെട്ട വ്യാപാര കരാറിന് മേൽ കരിനിഴൽ വീണിരിക്കുകയാണ്. രാജസ്ഥാൻ റോയൽസിന്റെ വിദേശ ക്വാട്ട പൂർത്തിയായതാണ് അപ്രതീക്ഷിത തിരിച്ചടിയ്ക്ക് കാരണമായിരിക്കുന്നത്. അതിനാൽ കൈമാറ്റ കരാറിലെ അംഗമായ സാം കറനെ ടീമിൽ ഉൾപ്പെടുത്താൻ അവർക്ക് സാധിക്കില്ല, പോരാത്തതിന് അതിനുള്ള പണവും അവരുടെ കൈയിലില്ല.
അതിനാൽ, സാം കറനെ ടീമിലെടുക്കണമെങ്കിൽ ഏതെങ്കിലും വിദേശ താരത്തെ ഒഴിവാക്കിയാൽ മാത്രമേ രാജസ്ഥാന് സാധിക്കുകയുള്ളൂ. ഇതിനായി അടുത്ത നീക്കം വേഗത്തിലാക്കിയിരിക്കുകയാണ് റോയല്സ്. സാം കറനെ എടുക്കാൻ വിദേശ താരങ്ങളായ വനിന്ദു ഹസരംഗയെയും മഹേഷ് തീക്ഷണയെയും കൈവിടാൻ രാജസ്ഥാൻ ഒരുങ്ങുന്നു എന്നാണ് ഏറ്റവും പുതിയ വിവരം.
ഐപിഎൽ നിയമപ്രകാരം ഒരു ടീമിൽ പരമാവധി എട്ട് വിദേശ താരങ്ങളെ മാത്രമേ ഉൾപ്പെടുത്താൻ കഴിയൂ. നിലവിൽ ജോഫ്ര ആർച്ചർ, ഷിമ്രോൺ ഹെറ്റ്മയർ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ഫസൽഹഖ് ഫറൂഖി, ക്വന മഫക്ക, നാന്ദ്രെ ബർഗർ, പ്രിട്ടോറിയസ് എന്നിവർ ഉൾപ്പെടെ എട്ട് വിദേശ താരങ്ങൾ രാജസ്ഥാൻ സ്‌ക്വാഡിലുണ്ട്.
കൂടാതെ, സാം കറനുവേണ്ടി ചെലവഴിക്കേണ്ട തുകയുടെ കാര്യത്തിലും രാജസ്ഥാന് പരിമിതികളുണ്ട്. ടീമിന് നിലവിൽ ചെലവിടാൻ കഴിയുന്നത് 30 ലക്ഷം രൂപ മാത്രമാണ്. എന്നാൽ കറന്റെ ലേലത്തുക 2.4 കോടിയാണ്.