ഇപ്പോൾ നടക്കുന്ന ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 വിക്കറ്റുകൾക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പരാജയപ്പെട്ടത്. മത്സരത്തിൽ കൊൽക്കത്ത ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ ബോൾ ചെയ്തിരുന്നില്ല. അതിനെ കുറിച്ച് പ്രതികരിച്ച് സംസാരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ.
‘ഗ്രീന്‍ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യം നിങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോടാണ് ചോദിക്കേണ്ടത്. അദ്ദേഹം പന്തെറിയുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് അവരുടെ അനുമതി ലഭിക്കേണ്ടതുണ്ട്’, കമന്റേറ്ററുടെ ചോദ്യത്തിന് രഹാനെ മറുപടി പറഞ്ഞു.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വര്‍ക്ക് ലോഡ് മാനേജ്മെന്റ് പോളിസിയുമായി ബന്ധപ്പെട്ട് മത്സരങ്ങളിൽ പന്തെറിയുന്നതിന് ഗ്രീനിന് കര്‍ശനമായ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഏതായാലും ക്രിക്കറ്റ് ഓസ്ട്രേലിയയും അടുത്തവൃത്തങ്ങൾ ഇതുസംബന്ധിച്ച പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
‘കാമറൂൺ ഗ്രീനിന് ലോവർ ബാക്ക് പരിക്കുണ്ട്. അതിനുള്ള ചികിത്സയും പുരോഗമിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെങ്കിൽ പോലും കുറച്ചുകാലത്തേക്ക് ബൗളിങ് ഒഴിവാക്കേണ്ട സാഹചര്യമുണ്ട്, ഇപ്പോൾ ഇന്ത്യയിൽ തുടരുന്ന ഗ്രീൻ, ബൗളിങ് വർക്ക്‌ലോഡ് ക്രമേണ വർധിപ്പിക്കുന്ന പരിശീലനത്തിലാണ്. ഏകദേശം 10 മുതൽ 12 ദിവസത്തിനുള്ളിൽ അദ്ദേഹം വീണ്ടും ബൗളിങ്ങിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷ. ഈ വിവരങ്ങൾ കൊൽക്കത്തയെ മുൻപേ അറിയിച്ചിരുന്നു’, ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് വ്യക്തമാക്കി.