മോശം ഫോമിലാണെങ്കിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വിരാട് കോഹ്‌ലിയെ പിന്തുണച്ച സംഭവം ഓർമ്മിപ്പിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മൽ. 2024-ലെ ടി20 ലോകകപ്പിലെ കോഹ്‌ലിയുടെ മോശം ഫോമിൻ്റെ പശ്ചാത്തലത്തിലാണ് അക്മൽ സംഭവം വിവരിച്ചത്. ടൂർണമെൻ്റിൽ ആകെ 75 റൺസ് മാത്രം നേടിയ ശേഷം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 59 പന്തിൽ 76 റൺസ് നേടിയ കോഹ്‌ലി ടി20 ലോകകപ്പ് ഫൈനലിൽ വിജയം നേടാൻ ടീമിനെ സഹായിച്ചു. ഇത് ഇന്ത്യയുടെ രണ്ടാം ടി 20 ലോകകപ്പ് വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള വാർത്താ ചാനലായ ജിയോ ന്യൂസിനോട് അവരുടെ ‘ഹരണ മന ഹേ’ എന്ന പരിപാടിയിൽ സംസാരിക്കവെ, 2012-13 ലെ പാകിസ്ഥാൻ പര്യടനത്തിലെ ഒരു സംഭവത്തെക്കുറിച്ച് അക്മൽ സംസാരിച്ചു. ടീമിൽ നിന്ന് കോഹ്‌ലിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ധോണി കളിക്കാൻ വിസമ്മതിക്കുകയായിരുന്നുവെന്ന് അക്മൽ പറഞ്ഞു.
“ഞാൻ 2013ൽ ഒരു പരമ്പര സമയത്ത് എംഎസ് ധോണിക്കൊപ്പം അത്താഴം കഴിക്കുകയായിരുന്നു. സുരേഷ് റെയ്ന, യുവരാജ് സിംഗ്, ഷോയിബ് മാലിക് എന്നിവരും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു. വിരാട് കോഹ്‌ലി മോശം ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ടീം ഇന്ത്യ മാനേജർ ധോണിയുടെ അടുത്തേക്ക് ചെന്ന് വിരാട് കോഹ്‌ലിയെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കാൻ ആവശ്യപ്പെട്ടു. ഏകദിന പരമ്പരയിലെ അവസാന മത്സരമായിരുന്നു അത്” അക്മൽ അനുസ്മരിച്ചു.
‘ആറു മാസമായി ഞാൻ നാട്ടിൽ പോയിട്ടില്ല, വിരാടിൻ്റെ ടിക്കറ്റിനൊപ്പം എൻ്റെയും ടിക്കറ്റ് ബുക്ക് ചെയ്‌താലോ’ എന്നായിരുന്നു ധോണിയുടെ മറുപടി. അപ്പോൾ മാനേജർ ധോണിയുടെ സംസാരം കേട്ട് അത് മനസിലാക്കി ഇഷ്ടമുള്ളവരെ ടീമിൽ എടുക്കുക എന്ന് പറഞ്ഞു” അക്മൽ തുടർന്നു.
കോഹ്‌ലിയെ പുറത്താക്കിയാലോ എന്ന ചോദ്യത്തിന് ധോണിയുടെ രൂക്ഷമായ മറുപടി അക്മലിനെ ഞെട്ടിച്ചു. “എന്തിനാണ് ഞങ്ങളുടെ ടീമിലെ ഏറ്റവും മികച്ച താരത്തെ നാല് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം പുറത്താക്കുന്നത്.” ധോണി പറഞ്ഞതായി അക്മൽ പറഞ്ഞു.
എംഎസ് ധോണിയും കോഹ്‌ലിയും പങ്കിടുന്ന ബന്ധത്തിൻ്റെ കൂടുതൽ തെളിവാണ് അക്മലിൻ്റെ വിവരണം.