ജൂലൈ 23 ബുധനാഴ്ച മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിനായി ഇടംകൈയ്യൻ സ്പിന്നർ ലിയാം ഡോസണെ ഇംഗ്ലണ്ട് തിരിച്ചുവിളിച്ചു. എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 35 കാരനായ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. 2017 ൽ നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് താരം അവസാനമായി കളിച്ചത്.
മൂന്നാം ടെസ്റ്റിനിടെ വിരലിനേറ്റ പരിക്കിനെത്തുടർന്ന് ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായ ഓഫ് സ്പിന്നർ ഷോയിബ് ബഷീറിന് പകരക്കാരനായിട്ടാണ് ഡോസൺ ടീമിലേക്കെത്തുന്നത്. ലോർഡ്‌സിൽ നടന്ന ആ മത്സരം 22 റൺസിന് വിജയിച്ച ഇംഗ്ലണ്ട് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് മുന്നിലെത്തി.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ ഹാംഷെയറിനായി മികച്ചൊരു സീസണാണ് ഡോസൺ കാഴ്ചവച്ചത്. 2.55 എന്ന ഇക്കോണമി റേറ്റിൽ താരം 21 വിക്കറ്റുകൾ വീഴ്ത്തുകയും 44.66 ശരാശരിയിൽ 536 റൺസ് നേടുകയും ചെയ്തു. ഇതിൽ 139 എന്ന ടോപ് സ്കോറും ഉൾപ്പെടുന്നു.
“ലിയാം ഡോസൺ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ അർഹനാണ്. കൗണ്ടി ചാമ്പ്യൻഷിപ്പിൽ അദ്ദേഹം മികച്ച ഫോമിലാണ്. ഹാംഷെയറിനായി സ്ഥിരമായി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു,” ഇംഗ്ലണ്ട് പുരുഷ ദേശീയ ടീം സെലക്ടർ ലൂക്ക് റൈറ്റ് പറഞ്ഞു.