ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയല്സിനെതിരെ ഡൽഹി ക്യാപിറ്റൽസിനു വിജയം. ഈ സീസണിലെ ആദ്യ സൂപ്പർ ഓവർ മത്സരത്തിനാണ് ആരാധകർ സാക്ഷിയായത്. വാശിയേറിയ മത്സരത്തിൽ രാജസ്ഥാൻ ബാറ്റർമാർക്ക് അവസാന ഓവറിൽ മോശമായ സമയമാണ് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് നൽകിയത്.
ഡൽഹിയുടെ വിജയശില്പിയായത് പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് തന്നെയായിരുന്നു. അവസാന ഓവറിലെ പ്രെഷർ സിറ്റുവേഷൻ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. 20 ഓവറിൽ ഒരു ബൗണ്ടറി പോലും ധ്രുവിനും ഷിംറോണും അടിക്കാൻ അദ്ദേഹം അവസരം നൽകിയിരുന്നില്ല. 6 പന്തിൽ 8 റൺസിന് രാജസ്ഥാനെ തളച്ച് മത്സരം സൂപ്പർ ഓവറിൽ എത്തിച്ചു.
സൂപ്പർ ഓവറിലാകട്ടെ രണ്ട് ബൗണ്ടറിയും ഒരു നോ ബോളും വഴങ്ങിയെങ്കിലും ഒരു ബോൾ ബാക്കി നിൽക്കേ 12 റൺസിന് രാജസ്ഥാൻ റോയൽസിനെ പിടിച്ച് കെട്ടാൻ മിച്ചൽ സ്റ്റാർക്കിനു സാധിച്ചു.
സൂപ്പർ ഓവറിന്റെ മറുപടി ബാറ്റിംഗിൽ ഡൽഹി താരങ്ങളായ കെ എൽ രാഹുൽ ട്രിസ്റ്റിയൻ സ്റ്റബ്ബ്സ് എന്നിവർ ചേർന്ന് 2 ബോൾ ബാക്കി നിൽക്കേ 13 റൺസ് അടിച്ച് മത്സരം വിജയിപ്പിച്ചു. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഡൽഹി ക്യാപിറ്റൽസ് മുന്നേറി.