ഒാസ്ട്രേലിയയിലെ ജനപ്രിയ ടി-20 ടൂര്‍ണ്ണമെന്റായ ബിഗ് ബാഷ് ലീഗിൽ തേർഡ് അമ്പയറുടെ വിചിത്ര തീരുമാനം. ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് ബാറ്റ്സ്മാനെ പുറത്താക്കുകയായിരുന്നു തേർഡ് അമ്പയര്‍.
സംഭവം ഏറെ വിവാദമായിട്ടുണ്ട്. ബ്രിസ്ബെയ്ൻ ഹീറ്റിന്റെ കളിക്കാരൻ അലക്സ് റോസാണ് വിചിത്രമായ രീതിയില്‍ പുറത്തായത്.
മത്സരത്തില്‍ ടൈമൽ മിൽസിന്റെ പന്ത് അടിച്ചകറ്റിയ അലക്സ് റോസ് രണ്ടാമത്തെ റൺസിനായി ഒാടിയപ്പോഴാണ് വിവാദകരമായി പുറത്തായത്. റോസ് ഓടി ക്രീസിലെത്തിയെങ്കിലും പന്ത് സ്റ്റംപിനടുത്തേക്ക് എത്തിയിരുന്നു. ഇതിനിടയിൽ റോസിന്റെ ബാറ്റിൽ തട്ടി പന്ത് സ്റ്റംപിൽ പതിക്കുകയായിരുന്നു. പക്ഷേ അപ്പോഴേക്കും റോസ് ക്രീസ് ലൈനിൽ ബാറ്റ് തൊട്ടിരുന്നു.
എന്നാൽ തേർഡ് അമ്പയർ അലക്സ് റോസ് പുറത്തായതായി വിധിക്കുകയായിരുന്നു. ബിഗ് ബാഷ് ലീഗിന്റെ ചരിത്രത്തിൽ ആദ്യമാണ് ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് വിക്കറ്റ് നൽകുന്നത്.
അമ്പയറുടെ തീരുമാനം പലരെയും അതിശയപ്പെടുത്തിയിട്ടുണ്ട്. അമ്പയയറുടെ തീരുമാനത്തിൽ താൻ ഞെട്ടിയെന്നും തനിക്കത് വിശ്വസിക്കാൻ ആവുന്നില്ലെന്നുമായിരുന്നു മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ആഡം ഗിൽക്രിസ്റ്റ് പറഞ്ഞു. റോസ് ഫീൽഡിങ് തടസ്സപ്പെടുത്തിയതായി താൻ കരുതുന്നില്ലെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.