2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.
തിലക് വർമ 53 പന്തിൽ 69* റൺസെടുത്ത് പുറത്താകാതെ നിന്നു., ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആദ്യം പതറിയെങ്കിലും പിന്നീട് സ്പിൻ ബോളർമാർ അവരുടെ കരുത്തുറ്റ മികവ് കാട്ടി. കുൽദീപ് യാദവ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി മത്സരം അനുകൂലമാക്കി.
സമ്മാനദാന ചടങ്ങിലും നാടകീയ സംഭവവികാസങ്ങൾക്കാണ് ആരാധകർ സാക്ഷിയായത്. ഏഷ്യ കപ്പ് ട്രോഫി കൊടുക്കുന്ന സമ്മാനദാന ചടങ്ങിൽ പാകിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മൊഹ്‌സിൻ നഖ്‌വയിൽ നിന്നും ട്രോഫി വാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചു.
അത് കൊണ്ട് തന്നെ ഇന്ത്യൻ താരങ്ങൾ തങ്ങളുടെ സെലിബ്രേഷൻ നടത്തിയത് ട്രോഫി ഇല്ലാതെയായിരുന്നു. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ട്രോഫി ഉണ്ടെന്ന് സങ്കല്പിച്ച് പോഡിയത്തിന്റെ താഴെയാണ് ടീം അംഗങ്ങളുമായി സെലേബേഷൻ നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.