ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ സ്ഥാനം ഉറപ്പിച്ചു. ഞായാറാഴ്ച രാത്രി ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യയാണ് പാകിസ്ഥാന്റെ എതിരാളികൾ. നിര്‍ണായക സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെ 11 റണ്‍സിന് തോല്‍പ്പിച്ചാണ് ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തിലേക്ക് ഇന്ത്യക്കൊപ്പം പാകിസ്ഥാനും എത്തിയത്. ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്.
2025 ടൂര്‍ണമെന്റില്‍ ഇത് മൂന്നാം തവണയാണ് ഇരുടീമും മുഖാമുഖം വരുന്നത്. അതിൽ ഗ്രൂപ്പുഘട്ടത്തില്‍ ഏഴു വിക്കറ്റിനും സൂപ്പര്‍ ഫോറില്‍ ആറു വിക്കറ്റിനും ഇന്ത്യ വിജയം നേടി. എന്നിരുന്നാലും, ഫൈനലിൽ തന്റെ ടീമിന്റെ വിജയത്തിൽ പാക് നായകൻ സൽമാൻ ആഗയ്ക്ക് ആത്മവിശ്വാസമുണ്ട്.
“എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം, ഏതൊരു ടീമിനെയും തോൽപ്പിക്കാൻ ഞങ്ങൾ പ്രാപ്തരാണ്. അവരെ തോൽപ്പിക്കാൻ ഞങ്ങൾ തയ്യാറായിരിക്കും,” ബംഗ്ലാദേശിനെതിരായ മത്സരശേഷം നടന്ന അവതരണ ചടങ്ങിൽ സൽമാൻ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ കളിക്കാരുടെ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. “ഇത്തരത്തിലുള്ള മത്സരങ്ങളിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു പ്രത്യേക ടീമാണ്. ഹാരിസും ഷഹീനും മികച്ച രീതിയിൽ പന്തെറിഞ്ഞു, പക്ഷേ ഫൈനലിൽ ഞങ്ങൾക്ക് മികച്ച പ്രകടനം ആവശ്യമാണ്. ആ മത്സരത്തിന് ഞങ്ങൾ തയ്യാറാകും.
ബാറ്റിംഗ് എനിക്ക് ഇഷ്ടപ്പെട്ടില്ല. പക്ഷേ പുതിയ പന്തിൽ നന്നായി പന്തെറിഞ്ഞാൽ ഞങ്ങൾ കളി ജയിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഫീൽഡിംഗ് പരിശ്രമത്തിൽ ഞാൻ സന്തുഷ്ടനാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.