ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 2 വിക്കറ്റിന് തോറ്റിരുന്നു. ഇതോടെ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ടോസ് നഷ്ടപെട്ട ഇന്ത്യ 264 റൺസ് നേടി. എന്നാൽ മറുപടി ബാറ്റിംഗിൽ 22 ബോളുകൾ ബാക്കി നിൽക്കേ ഓസ്‌ട്രേലിയ ലക്ഷ്യത്തിലെത്തി.
അടുപ്പിച്ച് രണ്ട് മത്സരങ്ങളിലും പൂജ്യത്തിനു പുറത്തായതിൽ വൻ വിമർശനങ്ങളാണ് വിരാട് കോഹ്‌ലിക്ക് നേരെ ഉയരുന്നത്. ഇതോടെ താരം ഏകദിനത്തിൽ നിന്നും വിരമിക്കണം എന്ന ആവശ്യം ശക്തമാണ്.
കോഹ്‌ലി തുടർച്ചയായ രണ്ട് തവണയും ഡക്കായി പുറത്തായതിന് പിന്നാലെ താരത്തിന്റെ ജീവിതപങ്കാളിയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമയ്ക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. ‘വിരാട് കോഹ്‌ലിയുടെ പരാജയത്തിന് പിന്നിലെ കാരണം അനുഷ്ക ശർമയാണ്’, ‘തെറ്റായ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഒരു കരിയർ നശിപ്പിക്കുമെന്നതിന്റെ ഉദാഹരണമാണ് വിരാട്’ എന്നിങ്ങനെയെല്ലാം അനുഷ്ക ശർമയ്ക്കെതിരായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലുണ്ട്.
എന്നാൽ സൈബർ ആക്രമണത്തിൽ അനുഷ്കയെ പിന്തുണച്ചും ആരാധകർ രംഗത്തുണ്ട്. ‘തങ്ങളുടെ പ്രിയപ്പെട്ട താരം മോശം പ്രകടനം കാഴ്ച വെച്ചാൽ ഏതെങ്കിലും സ്ത്രീയെ പഴിക്കുന്നത് പുരുഷന്മാരുടെ ഈഗോയാണ്’, ‘അനുഷ്കയെ കുറ്റപ്പെടുത്തുന്ന കോഹ്‌ലി ആരാധകരെ ഓർത്ത് നാണക്കേട് തോന്നുന്നുണ്ട്’ എന്നാണ് അനുഷ്കയെ പിന്തുണച്ചുള്ള കമന്റുകൾ.