ഏകദിന ലോകകപ്പ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള കാര്യങ്ങളാണ് നടക്കുന്നത്. കിരീട സാധ്യതയിൽ മുന്നിൽ ഉള്ള രണ്ട് ടീമുകളെ തകർത്തെറിഞ്ഞാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പിനെ കൂടുതൽ ആവേശകരമാക്കിയത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ അതൊരു ഭാഗ്യം മാത്രം ആണെന്ന് എല്ലാവരും കരുതി. എന്നാൽ പാകിസ്ഥാനെ തകർത്തെറിഞ്ഞതോടെ ഇവന്മാർ നിസാരക്കാരല്ല എന്നൊക്കെ എല്ലാവരും സമ്മതിച്ച് കഴിഞ്ഞിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ടീം കൃത്യമായ പ്ലാനിൽ പാകിസ്ഥാനെ തകർത്തെറിയുക ആയിരുന്നു. പാകിസ്ഥാൻ വലിയ സ്കോർ ഉയർത്തിയപ്പോൾ അഫ്ഗാൻ കുടുങ്ങുമെന്നാണ് കരുതിയത് എങ്കിൽ അത് ഉണ്ടായില്ല. സ്കൂൾ കുട്ടികളെ നേരിടുന്ന അത്ര എളുപ്പത്തിലാണ് പാകിസ്ഥാനെ അഫ്ഗാൻ ബാറ്ററുമാർ തകർത്തെറിഞ്ഞത്.
അതെ സമയം അഫ്ഗാൻ ജയം ഇന്ത്യയിൽ ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണ രാജ്യത്ത് കിട്ടുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ. ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ അഫ്ഗാൻ ജയത്തെ അഭിനന്ദിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധിയെ കളിയാക്കിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ:
“അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് ഇന്ത്യക്കെതിരെ പോരാടുന്നത്. രാഹുൽജിയുടെ ജുദ്ദം പോലെ…” എന്തായാലും പോസ്റ്റിന് താഴെ ട്രോളുകളും രസകരമായ കമന്റുകളും നിറയുന്നുണ്ട്. മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.
ലോകോത്തര ബോളറുമാർ എന്ന വിശേഷണം അർഹിക്കുന്ന പാകിസ്ഥാൻ പട ഈ ലോകകപ്പിൽ ഒന്നും അല്ലാതെ ആയി പോകുന്നത് ഇന്നലെയും കണ്ടു. സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് പാകിസ്ഥാൻ പേസറുമാരെ അഫ്ഗാൻ നേരിട്ടത്. ചുരുക്കി പറഞ്ഞാൽ കളിക്കാൻ അറിയാത്തത് ആണ് പ്രശ്നം. അല്ലാതെ ഒന്നും അല്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു.
ടൂർണമെന്റിൽ നെതർലൻഡ്സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെ പാകിസ്ഥാൻ തുടങ്ങിയത്. എന്നിരുന്നാലും, ആ ആവേശം നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. യഥാക്രമം ഇന്ത്യയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇന്നലെ അഫ്ഗാനെതിരെയും പരാജയപ്പെട്ട പാകിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.