കന്യകയായ ഒരു പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാൻ. കുടുംബനിയമ ഉത്തരവ് പ്രകാരം ദമ്പതികൾ തമ്മിലുള്ള വേർപിരിയലിന്റെ തത്വങ്ങൾ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയമാവലിയിലാണ് ഇക്കാര്യമുള്ളത്.
താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദ നിയമാവലിക്ക് അംഗീകാരം നൽകി. പ്രായപൂർത്തിയാകാത്തവരുടെ വിവാഹം, വിവാഹമോചനം, പുരുഷ രക്ഷിതാക്കളുടെ അധികാരം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് ഇതിൽ പ്രതിപാദിക്കുന്നത്.
പ്രായപൂർത്തിയായ കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാം. എന്നാൽ ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ മുമ്പ് വിവാഹിതയായ ഒരു സ്ത്രീയുടെയോ മൗനത്തെ ഇത്തരത്തിൽ സ്വയമേവ സമ്മതമായി കണക്കാക്കില്ല. അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിൽ നിലവിലുള്ള ആചാരങ്ങൾക്ക് നിയമപരമായ സാധുത നൽകുന്നതാണ് ഈ പുതിയ നിയമങ്ങളെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു.