പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വയിൽ വ്യോമാക്രമണം നടത്തി പാക് സൈന്യം. വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ എട്ട് എൽഎസ്-6 ബോംബുകൾ വർഷിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ടിറാ താഴ്‌വരയിലെ മത്രെ ദാരാ ഗ്രാമത്തിലാണ് പാകിസ്ഥാൻ സൈന്യം തിങ്കളാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ ആക്രമണം നടത്തിയത്.
തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ (TTP) ഒളിത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റ കുട്ടികളുടെയും നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാൻ രക്ഷാപ്രവർത്തകർ ശ്രമം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും ആശങ്കയുണ്ട്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ഈ പ്രവിശ്യയിൽ ഈ വർഷം ജനുവരിക്കും ഓഗസ്റ്റിനും ഇടയിൽ 605 ഭീകരാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 138 സാധാരണക്കാരും 79 പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.